
കണ്ണൂർ : ബത്തേരി തിരഞ്ഞെടുപ്പു കോഴക്കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റേതു തന്നെയെന്നു ഫൊറൻസിക് റിപ്പോർട്ട്. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറൻസിക് റിപ്പോർട്ട് പൊലീസിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ്.
കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എയുടെ സ്ഥാനാർത്ഥിയാകാൻ ജെ ആർ പി നേതാവിയിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത കോഴിക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദമാണ് സ്ഥിരീകരിച്ചത്. ഇനി ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ് ലഭിക്കാനുള്ളത്.
കെ.സുരേന്ദ്രന്‍, ജെആര്‍പി നേതാവ് സി.കെ.ജാനു, പ്രധാന സാക്ഷി പ്രസീത അഴീക്കോട്, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന.
ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.സുരേന്ദ്രൻ, സി.കെ.ജാനു എന്നിവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും.2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍വച്ച് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.