![](https://dailyindianherald.com/wp-content/uploads/2016/05/bdjs-bjp.jpg)
സ്വന്തം ലേഖകൻ
കൊച്ചി: എൻഡിഎ സഖ്യത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ മുന്നണിക്കുള്ളിൽ വിള്ളൽ ശക്തമെന്നു സൂചന. ബിഡിജെഎസ് മത്സരിക്കുന്ന സ്ഥലങ്ങളിൽ പ്രവർത്തനങ്ങളിൽ നിന്നും, പൊതുയോഗങ്ങളിൽ നിന്നും ബിജെപി പ്രവർത്തകർ വിട്ടു നിൽക്കുന്നതാണ് പരാതിക്കിടയാക്കുന്നത്. ഇത്തരത്തിൽ പല സ്ഥലങ്ങളിലും ബിഡിജെഎസിനെ പരാജയപ്പെടുത്താൻ ബിജെപി രഹസ്യ ധാരണയുണ്ടാക്കിയതായും സൂചന ലഭിച്ചിട്ടുണ്ട്. ബിഡിജെഎസിനെക്കൊണ്ടു നേട്ടമുണ്ടാക്കിയ ശേഷം, ഇവരെ പരാജയപ്പെടുത്തി ഒറ്റയ്ക്കു ശക്തമായ മുന്നേറ്റം കാഴ്ച വയ്ക്കാനും എസ്എൻഡിപിയുടെ അവകാശവാദം ഇല്ലാതാക്കാനുമാണ് ഇപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.
ബിഡിജെഎസ് മത്സരിക്കുന്ന സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനായി ബിജെപി പ്രവർത്തകരെ കിട്ടുന്നില്ലെന്നാണ് പ്രധാന പരാതി. ബിഡിജെഎസ് മത്സരിക്കുന്ന സ്ഥലങ്ങളിലെ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ, ഇതിനു സമീപത്തു ബിജെപി താമര ചിഹ്നത്തിൽ മത്സരിക്കുന്ന സീറ്റുകളിലേയ്ക്കു ബിജെപി പ്രവർത്തകർ കൂട്ടത്തോടെ പോകുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇതോടെ പ്രവർത്തന രംഗത്ത് എസ്എൻഡിപിയുടെ പ്രവർത്തകരെ മാത്രമാണ് പലപ്പോഴും ബിഡിജെഎസിനു ലഭിക്കുന്നത്. എസഎൻഡിപി പ്രവർത്തകർ മാത്രം വോട്ട് തേടി വീടുകളിൽ എത്തിയാൽ ഇത്, പലപ്പോഴും വർഗീയ ചേരിതിരിവിനും വോട്ട് മറ്റേതെങ്കിലും പക്ഷത്തേയ്ക്കു കേന്ദ്രീകരിക്കുന്നതിനും ഇടയാക്കുമെന്നാണ് ബിഡിജെഎസ് നേതൃത്വം ബിജെപി കേന്ദ്ര നേതൃത്വത്തിനു നൽകിയിരിക്കുന്ന പരാതി.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ പരിപാടിയിൽ എഴുന്നൂറിൽ താഴെ പ്രവർത്തകർ മാത്രമാണ് ഉണ്ടായിരുന്നത്. ബിജെപി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയായതിനാൽ തന്നെ പലയിടത്തും ബിഡിജെഎസ് പ്രവർത്തകർ വിട്ടു നിൽക്കുകയായിരുന്നു.