
തിരുവനന്തപുരം : കോഴപ്പണം അഴിമതിയിൽ മുങ്ങി നാറിയ കേരളം ഘടകം ബിജെപിയിൽ കലാപം. ഇരുഗ്രൂപ്പുകളും തുറന്ന പോരിലേക്ക് .കൊഴപ്പണം വാങ്ങിയെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർത്തിയതിന്റെ പേരിൽ വി.വി.രാജേഷിനും പ്രഫുൽ കൃഷ്ണയ്ക്കുമെതിരെ അച്ചടക്ക നടപടി വന്നതോടെ തുറന്ന യുദ്ധത്തിലേക്കാണ് ഇരു ഗ്രൂപ്പുകളും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പക്ഷം ചേർന്നാണു ദേശീയ ജോയിന്റ് ഓർഗനൈസേഷനൽ സെക്രട്ടറി ബി.എൽ.സന്തോഷ് പ്രവർത്തിക്കുന്നതെന്നു കുറ്റപ്പെടുത്തി വി.മുരളീധരൻ പക്ഷം കേന്ദ്ര നേതൃത്വത്തിനു പരാതി നൽകി. ഔദ്യോഗികനേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷവുമായി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പക്ഷം രംഗത്ത്. രാജേഷിനെതിരായ നടപടി ചോദ്യംചെയ്ത് ദേശീയനേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മുരളീധരന്‍ വിഭാഗം. വര്‍ഷങ്ങളായി രണ്ട് ചേരികളായിനിന്ന് ഏറ്റുമുട്ടുന്ന ഗ്രൂപ്പുകള്‍തമ്മിലുള്ള സംഘര്‍ഷം വരുംദിവസങ്ങളില്‍ കൂടുതല്‍ മൂര്‍ച്ഛിക്കുന്നതാകും രാജേഷിനെതിരായ നടപടി.കോഴ വാങ്ങിയവർക്കെതിരെ നടപടി എടുക്കാതെ അക്കാര്യം പുറത്തറിയിച്ചെന്ന പേരിൽ രാഷ്ട്രീയ ഭാവിയുള്ള രണ്ടു പേരെ ക്രൂശിക്കുന്നതു നീതിരഹിതമായ നടപടിയല്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടി. വാർത്ത ചോർത്തൽ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും രാജേഷിനോടോ പ്രഫുലിനോടോ വിശദീകരണം തേടിയിട്ടില്ല. ഇവരിൽ നിന്നു വിശദാംശങ്ങൾ ശേഖരിച്ചിട്ടുമില്ല.
ഇൗ നിലയ്ക്കു പോയാൽ സംസ്ഥാനത്തു പാർട്ടി കടുത്ത പ്രതിസന്ധിയിലാകുമെന്നും മുരളീധരൻ പക്ഷം കുറ്റപ്പെടുത്തുന്നു. അഴിമതിക്കാർക്കെതിരെ കേന്ദ്രം ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നേരേ മറിച്ചാണ്. ബിജെപിക്കുവേണ്ടി ചാനൽ ചർച്ചകളിലും മറ്റും ഫലപ്രദമായി വാദങ്ങളുന്നയിക്കുന്നയാളാണു രാജേഷ്. പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ടു വ്യാജ രസീത് അച്ചടിച്ചു പണപ്പിരിവു നടത്തിയവർക്കെതിരെ പരാതി വന്നപ്പോൾ ചുമതലപ്പെടുത്തിയ അന്വേഷണ കമ്മിഷൻ ആരോപണം സ്ഥിരീകരിച്ചതാണ്. രണ്ടു പേരിൽ നിന്നായി 25,000 രൂപ വ്യാജ രസീത് വച്ചു വാങ്ങിയെന്നു കണ്ടെത്തി. എന്നിട്ടും അവർക്കെതിരെ നടപടിയെടുക്കാതെ അഴിമതി പാർട്ടിക്കുള്ളിൽ ഒതുക്കിത്തീർക്കുകയായിരുന്നു. മെഡിക്കൽ കോളജിനു വേണ്ടി കോടികൾ കോഴ വാങ്ങിയ വിവരം കുമ്മനം രാജശേഖരനെ അടക്കം നേരിട്ടറിയിച്ചിട്ടും നടപടിക്കു തയാറായില്ല. സമ്മർദം ശക്തമാക്കിയപ്പോഴാണ് അന്വേഷിക്കാനെങ്കിലും തുനിഞ്ഞതെന്നും പരാതിയിൽ കുറ്റപ്പെടുത്തി. അതേസമയം, സംസ്ഥാന സെക്രട്ടറി സ്ഥാനമടക്കം സംഘടനാ ചുമതലകളിൽ നിന്നു നീക്കിയതിനെ തുടർന്നു സാധാരണ അംഗം മാത്രമായ വി.വി. രാജേഷ് പാർട്ടി നടപടിയിൽ നിലപാടു വിശദീകരിക്കാൻ തയാറായില്ല. എന്തു സംഭവിച്ചാലും പാർട്ടി വിടില്ലെന്നു മാത്രമായിരുന്നു മറുപടി.
അഴിമതിക്കാരെ സംരക്ഷിക്കുകയും അഴിമതി പുറത്ത് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചവരെ പുറത്താക്കുകയുംചെയ്യുന്നത് ഇരട്ടത്താപ്പാണെന്നാണ് മുരളീധരപക്ഷ നിലപാട്. കമീഷന്‍ അംഗങ്ങളായ കെ പി ശ്രീശനും എം കെ നസീറും തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇവര്‍ക്ക് പുറമെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കും മാത്രമാണ് കിട്ടിയത്. രാജേഷ് ആണ് ചോര്‍ത്തിയതെങ്കില്‍ രാജേഷിന് റിപ്പോര്‍ട്ട് കൈമാറിയവര്‍ക്കെതിരെ നടപടി വേണ്ടേ എന്നാണ് ഇവരുടെ ചോദ്യം. നടപടിയെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടാത്തതിനാല്‍ പ്രതികരിക്കാന്‍ രാജേഷ് തയ്യാറായിട്ടില്ല. നടപടി ഔദ്യോഗികമായി പുറത്തുവിട്ടാല്‍ പലതും വെളിപ്പെടുത്താനുണ്ടെന്ന് രാജേഷ് അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ട്.
ഔദ്യോഗികവാര്‍ത്താക്കുറിപ്പ് ഇറക്കിയില്ലെങ്കിലും നടപടി എടുത്തതായി കുമ്മനം വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു. ഗുരുതരമായ അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവുമാണ് രാജേഷും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍കൃഷ്ണയും നടത്തിയതെന്നാണ് വിശദീകരണം. രാജേഷ് പ്രതികരിച്ചില്ലെങ്കിലും അഴിമതിക്കെതിരായ പോരാട്ടം മരണംവരെ തുടരുമെന്നാണ് പ്രഫുല്‍കൃഷ്ണ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
ബിജെപി ദേശീയ കൌണ്‍സിലിന്റെ മറവില്‍ വ്യാജരസീത് ഉണ്ടാക്കി പണംപിരിച്ച വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പ്രഫുല്‍കൃഷ്ണയ്ക്കെതിരായ പരാതി. എന്നാല്‍, വ്യാജരസീത് വാര്‍ത്ത ആദ്യം വന്നത് ഡല്‍ഹിയില്‍നിന്നാണെന്നും പ്രഫുല്‍ പറയുന്നു. പ്രഫുലാണ് നേരത്തെ വ്യാജരസീതുണ്ടാക്കി പണം പിരിച്ചതിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയത്. പാര്‍ടി ചര്‍ച്ചചെയ്ത് ഒതുക്കിത്തീര്‍ത്ത ഈ കാര്യം വീണ്ടും പുറത്തുവന്നതിന് പിന്നില്‍ പ്രഫുലാണെന്നാണ് നേതൃത്വത്തിന്റെ വിചിത്ര നിലപാട്.
മെഡിക്കല്‍ കുംഭകോണത്തില്‍ നേരിട്ട് പങ്കുള്ള സതീഷ്നായര്‍ കുമ്മനത്തിന് വേണ്ടി ഡല്‍ഹിയില്‍ പിആര്‍ഒ ആയി പ്രവര്‍ത്തിച്ചയാളാണ്. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള രാകേഷ് ശിവരാമന്‍ ആകട്ടെ സംസ്ഥാനകമ്മിറ്റി ഓഫീസില്‍ കുമ്മനത്തിന്റെ വിശ്വസ്തനായി പ്രവര്‍ത്തിച്ചയാളും. ഇവരെല്ലാം സുരക്ഷിതരാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിക്കാതെ പരാതി മുക്കാനാണ് നേതൃത്വം തീരുമാനിച്ചത്. അഴിമതിക്കാര്‍ അകത്തും അഴിമതിയെ പ്രതിരോധിച്ചവര്‍ പുറത്തുമെന്ന പ്രചാരണമായിരിക്കും ഇനി മുരളീധരന്‍ പക്ഷം നടത്തുക.
മെഡിക്കൽ കോളജ് കോഴ, വ്യാജ രസീത് അച്ചടി ആരോപണങ്ങളിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിധം പ്രവർത്തിച്ചതാണ് വി.വി.രാജേഷിനും പ്രഫുൽ കൃഷ്ണയ്ക്കും എതിരായ അച്ചടക്ക നടപടിക്കു കാരണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആര് ഇത്തരത്തിൽ പ്രവർത്തിച്ചാലും നടപടി ഉണ്ടാകും.കേന്ദ്ര നേതൃത്വത്തിനു ബോധ്യപ്പെട്ടു തന്നെയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും കുമ്മനം പറഞ്ഞു.ചില പരാതികൾ കൂടി പാർട്ടി നേതൃത്വത്തിനു കിട്ടിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ അവർക്കെതിരെയും നടപടി വരും. അടുത്ത കാലത്തു പാർട്ടിക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നുവരുകയും അതിനു കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ, അതിന്റെ ചുവടുപിടിച്ചു ബിജെപി ഒന്നടങ്കം മോശപ്പെട്ടവരുടെ പാർട്ടിയാണെന്നു വരുത്തിതീർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല.