
പൊളിറ്റിക്കൽ ഡെസ്‌ക്
ന്യൂഡൽഹി: കേരളത്തിലും ത്രിപുരയിലും മാത്രം കണ്ടു വരുന്ന പാർട്ടി എന്ന നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന ബിജെപി നേതാക്കൾ രാജ്യ വ്യാപകമായി സിപിഎമ്മിനെതിരെ നടത്താനൊരുങ്ങുന്ന പ്രചാരണം ഗുണ്ം ചെയ്യുമെന്ന പ്രതീക്ഷയിൽ സിപിഎം കേന്ദ്ര കമ്മിറ്റി. സിപിഎമ്മിനെതിരെ രാജ്യ വ്യാപകമായി ബിജെപി പ്രചാരണം നടത്തിയാൽ ഇതിനുള്ള വിശദീകരണവുമായി രാജ്യത്തെമ്പാടും എത്തിച്ചേരാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. എന്നാൽ, ബിജെപിയുടെ പ്രചാരണം സിപിഎമ്മിൽ മാത്രം കേ്ന്ദ്രീകരിച്ചാൽ ഇത് തിരിച്ചടിയാവുമെന്ന ഭയമാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിക്കുള്ളത്.
രാഷ്ട്രീയ എതിരാളികൾ പ്രധാനമായും മൂന്ന് സംസ്ഥാനത്ത് മാത്രം എതിരാളിയായി കാണുന്ന സി.പി.എമ്മിനെതിരെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രതിഷേധ മാർച്ച് നടത്തുന്ന ബി.ജെ.പി നടപടി ദേശീയ തലത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.എമ്മിനോടുള്ള സ്വീകാര്യത വർദ്ധിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, യു പി മുഖ്യമന്ത്രി ആദിത്യനാഥ് തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രി പടയും ജനരക്ഷായാത്രയിൽ അണിനിരക്കുന്നത് സി.പി.എമ്മിനെ എത്രമാത്രം രാജ്യം ഭരിക്കുന്ന ബി.ജെ.പി ഭയക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുന്നത്.
വർഗ്ഗീയ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ചെങ്കൊടി പ്രസ്ഥാനം എക്കാലത്തും കാവി പടക്ക് പേടി സ്വപ്നമാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടുമ്പോൾ ചങ്കിടിക്കുന്നത് മുസ്ലീം ലീഗിനും കോൺഗ്രസ്സിനുമാണ്.
ബി.ജെ.പിയുടെ ഈ രണ്ടും കൽപ്പിച്ചുള്ള നീക്കം സി.പി.എമ്മിന് നേട്ടമായി മാറുന്നത് എങ്ങനെ തടയാൻ പറ്റുമെന്ന ആലോചനയിലാണ് യു.ഡി.എഫ്.
തിരക്കിട്ട് 13ന് കേരള ഹർത്താൽ പ്രഖ്യാപിച്ചത് കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ സ്വന്തം അണികളുടെ വികാരമെങ്കിലും ‘കത്തിച്ച്’ നിർത്തുന്നതിനു വേണ്ടി മാത്രമാണ്.
ഹർത്താൽ വിരുദ്ധനായ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന് തന്നെ മുന്നണി നേതൃത്വത്തോട് ഹർത്താലിന്റെ ‘ പ്രസക്തി’ വ്യക്തമാക്കേണ്ട ഗതികേടാണ് ഇപ്പോൾ ഉള്ളത്.
ഹർത്താൽ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് ആയിരുന്നുവെങ്കിലും തീരുമാനം ഹസ്സന്റേത് കൂടിയായിരുന്നു.
പെട്രോളിയം വില വർദ്ധനവിനെതിരെ കേന്ദ്രത്തെയും ജി.എസ്.ടി മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതിന് കേരള സർക്കാറിനെയും കുറ്റപ്പെടുത്തിയാണ് ഹർത്താൽ.
ദേശീയ തലത്തിലും ബി ജെ പിയുടെ ഇപ്പോഴുള്ള സി.പി.എം വിരുദ്ധ പ്രചരണവും സമരവും സി.പി.എമ്മിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്.
പ്രതിപക്ഷത്ത് വീണ്ടും നിർണ്ണായക സ്ഥാനം സി.പി.എമ്മിന് മറ്റു മതേതര പാർട്ടികൾ കൽപ്പിച്ചു നൽകുന്ന സാഹചര്യമാണ് ഇതോടെ ഉരുതിരിഞ്ഞിരിക്കുന്നത്.
ബി.ജെ.പിയും ആർ.എസ്.എസും ഏറ്റവും കൂടുതൽ എതിർക്കുന്ന പാർട്ടി മാത്രമല്ല എതിർക്കുന്ന നേതാവും സി.പി.എമ്മിൽ നിന്നു തന്നെയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി ദേശീയ പ്രസിഡന്റും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമെല്ലാം റോഡിലിറങ്ങി മുദ്രാവാക്യം മുഴക്കുമ്പോൾ അത് രാജ്യത്തെ സംബന്ധിച്ച് അസാധാരണമായ ഒരു കാഴ്ച തന്നെയാണ്.
എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിച്ച മാർച്ചിന് സമാന്തരമായി ദൽഹിയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലേക്ക് നടത്തിയ മാർച്ചിന് കേന്ദ്ര മന്ത്രി തന്നെ നേതൃത്വം കൊടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഭരണഘടനാ പരമായ ദൗത്യം നിർവ്വഹിക്കേണ്ട കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ശരിയല്ലന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.