
സ്വന്തം ലേഖകൻ
മലപ്പുറം: ജനരക്ഷായാത്രയുടെ ബലത്തിൽ കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന – കേന്ദ്ര നേതൃത്വത്തിനു വേങ്ങരിയിൽ നിന്നു വൻ തിരിച്ചടി. മണ്ഡലത്തിൽ പോൾ ചെയ്തതിന്റെ പത്ത് ശത്മാനം വോട്ട് പോലും നേടാനാവാതെ അതീവ ദയനീയ രീതിയിൽ ബിജെപി തകർന്നടിഞ്ഞു.
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തി. 8648 വോട്ടുകളാണ് എസ് ഡി പി ഐ സ്ഥാനാർത്ഥി കെ സി നസീർ നേടിയത്. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ദയനീയ പ്രകടനമായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടേത്. നാലാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർത്ഥി കെ ജനചന്ദ്രന് 5728 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 7055 വോട്ടുകൾ ലഭിച്ചിരുന്നു. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഇല്ലാതിരുന്ന എസ് ഡി പി ഐ, മികച്ച പ്രകടനമാണ് നടത്തിയത്. എസ് ഡി പി ഐ മികച്ച പ്രകടനം നടത്തിയതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദറിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടായതെന്നും വിലയിരുത്തലുണ്ട്. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പിൽ കെ എൻ എ ഖാദർ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി 38000ലേറെ വോട്ടുകൾക്ക് വിജയിച്ചിരുന്നു.