![](https://dailyindianherald.com/wp-content/uploads/2016/05/rap.jpg)
സ്വന്തം ലേഖകൻ
കൊല്ലം: യുവതിക്കൊപ്പം ഹോട്ടൽമുറിയിൽ നഗ്‌നചിത്രങ്ങളെടുത്ത് ബിസിനസുകാരനെ ബ്ലാക്ക്‌മെയി ൽ ചെയ്ത് പണം തട്ടിയ സംഘത്തെ നിയന്ത്രിച്ചിരുന്നത് ദുബായിയിൽ നിന്നുള്ള പ്രവാസി വ്യവസായി എന്ന് സൂചന. തിരുവനന്തപുരം സ്വദേശിയായ സിനിമാ താരത്തിന്റെ ബന്ധുവിനു സംഭവവുമായി അടുത്ത ബന്ധമുണ്ടെന്ന സൂചയും പൊലീസ് നൽകുന്നു.
സംഭവത്തിൽ കോടതിയിൽ ഹാജരാക്കിയ സംഘത്തെ കസ്റ്റഡിയിൽവാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര പെരുംപഴതൂർ ഇളവിനക്കര ആയില്യംകാവിന് സമീപം സുധീർസദനത്തിൽ ജയലാൽ(23), ബാലരാമപുരം എ.വി സ്ട്രീറ്റിൽ പട്ടാണിക്കൊടിതോപ്പ് വീട്ടിൽ അക്ബർഷാ(24), മലപ്പുറം പെരുന്തൽമണ്ണ അനമങ്ങാട് ചോരാണ്ടി വാളയിൽ കട്ടേക്കാട് വീട്ടിൽ അബ്ദുൾസലാം(26), കോഴിക്കോട് കന്നൂർ കൊയിലാണ്ടി ഉള്ളിയേരി വലയോട്ടിൽ വീട്ടിൽ ഇഷ എന്നു വിളിക്കുന്ന ജംഷീല(30), കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങനം അയനിക്കാട് കെവി ഹൗസിൽ ജസീല(33), നെയ്യാറ്റിൻകര അതിയന്നൂർ കണ്ണറവിള രോഹിത് ഭവനിൽ രോഹിത് എം.രാജ്(23), തിരുവനന്തപുരം നേമം ഉപന്നിയൂർ കാരക്കാമണ്ഡപത്തിന് സമീപം പൊറ്റവിള വീട്ടിൽ അഷറഫ്(31), നെടുമങ്ങാട് പത്താംകല്ല് വിഐപി ജംഗ്ഷന് സമീപം സുമയ്യ മൻസിലിൽ അജി എന്നു വിളിക്കുന്ന അജിത്(28), നേമം കല്ലിയൂർ ഉപനിയൂർ ശാന്തിവിള യുപി സ്‌കൂളിന് സമീപം വണ്ടാഴവിള വീട്ടിൽ നിസാർ(31) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
പണംനൽകാമെന്ന് പ്രലോഭിപ്പിക്കുകയായിരുന്നു സംഘമെന്നും ദാരിദ്ര്യം മൂലമാണ് ഇതിൽ അകപ്പെട്ടതെന്നും ഇർഷയും ജസീലയും അന്വേഷണസംഘത്തോട് പറഞ്ഞതായാണ് അറിവ്. ഇവരിൽ ഒരാൾക്ക്് 500 രൂപ വണ്ടികൂലിക്ക് നൽകുകമാത്രമാണ് ചെയ്തത്. മറ്റൊരാൾക്ക് 4000 രൂപ അക്കൗണ്ടിൽ ഇട്ടതായും പോലീസിന് വിവരം ലഭിച്ചു. കൂടുതൽപേരെ സംഘം കബളിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് ഈസ്റ്റ് എസ്‌ഐ രാജേഷ്‌കുമാർ പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ നാസറി(50)നെയാണ് സംഘം ബ്ലാക്ക് മെയിൽ ചെയ്ത് 65000 രൂപ തട്ടിയെടുത്തത്. സംഘത്തിൽപ്പെട്ട യുവാവ് നാസറിന്റെ മൊബൈൽഫോൺ നമ്പർ ഇഷയ്ക്ക് നൽകുകയും ഇവർ നാസറിനെ നിരന്തരം വിളിച്ച് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രലോഭനത്തിൽപ്പെട്ട നാസറിനെ ഇഷ മറ്റ് പ്രതികൾ പറഞ്ഞതുപ്രകാരം കൊല്ലത്തേക്ക് വിളിച്ചുവരുത്തുകയും നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ ദമ്പതികളെന്ന വ്യാജേന മുറിയെടുക്കുകയും ചെയ്തു.
ഇരുവരും മുറിയിൽ ഒരുമിച്ച് കഴിയവെ രാത്രി 10.30ഓടെ രോഹിത്‌രാജ്, അഷറഫ്, അജിത്ത്, നിസാർ എന്നിവർ മുറിയിലേക്ക് ഇരച്ചുകയറി. തുടർന്ന് നാസറിനെ മർദിച്ച് അവശനാക്കിയശേഷം 15500 രൂപയും എടിഎം കാർഡും കൈക്കലാക്കുകയും ചെയ്തു. പിന്നീട് നാസറിനെ യുവതിക്കൊപ്പം നഗ്‌നനാക്കി നിർത്തിയ ശേഷം ഫോട്ടോ യും വീഡിയോയും എടുക്കുകയും ചെയ്തു. ഏഴാം പ്രതി അഷറഫ് നാസറിന്റെ കഴുത്തിന് നേരേ കത്തി കാട്ടി എടിഎം കാർഡിന്റെ രഹസ്യകോഡ് നമ്പർ പറയിപ്പിച്ചു. തുടർന്ന് അഷറഫ് മുറിയിൽ നിന്നും പുറത്തിറങ്ങി പുറത്തു കാത്തുനിന്ന മറ്റ് പ്രതികളുമായി സമീപത്തെ ഫെഡറൽബാങ്കിന്റെയും ഇന്ത്യൻബാങ്കിന്റെയും എടിഎം കൗണ്ടറിൽ നിന്നും പണം എടുക്കുകയും ചെയ്തു.
വീണ്ടും മുറിയിലെത്തിയ പ്രതികൾ 50 ലക്ഷം രൂപ കൂടി തരണമെന്നും ഇല്ലെങ്കിൽ നഗ്‌ന ചിത്രങ്ങളും വീഡിയോയും പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയുമായി സംഘം അവിടെ നിന്നും രക്ഷപെടുകയായിരുന്നു. അടുത്ത ദിവസം മുതൽ പ്രതികൾ നാസറിനെ നിരന്തരം ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടു. ഫോൺ സംഭാഷണം ഭാര്യ മനസിലാക്കിയതോടെ പിന്നീട് സംഭവം നാസറിന് വീട്ടുകാരോട് പറയേണ്ടിവന്നു. തുടർന്ന് നാസറിന്റെ സഹോദരനാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഏഴിന് പരാതി നൽകിയത്. ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ്കുടുങ്ങിയത്. നാസറിനെകൊണ്ട് പ്രതികളോട് ആവശ്യപ്പെട്ട പണം തരാമെന്ന് പറയുകയും നേരിട്ടെത്തിയ പ്രതികളെ കാത്തുനിന്ന പോലീസ് പിടികൂടുകയുമായിരുന്നു.
നാസർ നടത്തിവന്ന ബാലരാമപുരത്തുള്ള വ്യാപാരശാലയിലെ ജീവനക്കാരനാണ് ഒന്നാം പ്രതി ജയലാൽ. ജയലാലിന്റെ കാമുകിയോട് നാസർ മോശമായി സംസാരിച്ചതിലുള്ള വിരോധമാണ് ഇങ്ങനെയൊരു ബ്ലാക്ക് മെയിലിംഗിന് പ്രേരിപ്പിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇതിന് വേണ്ടി മൂന്നാംപ്രതി അബ്ദുൽസലാമിന്റെ പരിചയക്കാരിയായ ജസീല വഴിയാണ് ഇഷയെ ബ്ലാക്ക്‌മെയിലിംഗിന് ഉപയോഗിച്ചതത്രെ. ഭർത്താവ് ഉപേക്ഷിച്ച ഇഷയ്‌ക്കൊപ്പം തന്റെ കുട്ടിയുമുണ്ടായിരുന്നു. ഹോട്ടലിൽ മുറിയെടുത്തപ്പോൾ ജസീലയാണ് മറ്റൊരു മുറിയിൽ കുട്ടിയെ നോക്കിയത്.