ഡല്‍ഹി സന്ദര്‍ശനം വ്യക്തപരമായ കാര്യങ്ങള്‍ക്ക്, രാഷ്ട്രീയമില്ലെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി:ദല്‍ഹി സന്ദര്‍നത്തില്‍ രാഷ്ട്രീയമില്ലെന്ന് അറിയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് താനിവിടെ എത്തിയത്, അല്ലാതെ രാഷ്ട്രീയ സംബന്ധമായ കാര്യങ്ങള്‍ക്കല്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോവുന്നതിനാല്‍ അദ്ദേഹത്തിനൊപ്പം പോവാന്‍ എത്തിയതാണ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ താന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കത്തിനെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാദ്ധ്യമങ്ങളോട് ആവര്‍ത്തിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടിയേയും കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരനെയും കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ചതെന്ന് കരുതുന്ന കത്ത് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ വിവാദം പുകഞ്ഞിരുന്നു. എന്നാല്‍ താന്‍ കത്തയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പിന്നീട് വിശദീകരണവും നല്‍കി. പറയാനുള്ള കാര്യം നേരിട്ട് പറയാന്‍ അറിയാമെന്നും അതിന് കത്തയയ്ക്കേണ്ട കാര്യമില്ലെന്നും ഇത്തരത്തിലുള്ള നീക്കം നടത്തില്ലെന്നുമായിരുന്നു രമേശിന്റെ വാദം.
എന്നാല്‍ രമേശ്‌ ചെന്നിത്തലയുടെ കത്ത്‌ കിട്ടിയിരുന്നെന്നു കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ സ്‌ഥിരീകരിക്കുകയും ചെയ്തു. നവംബര്‍ ഏഴിനു രമേശിന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍നിന്നാണ്‌ ഹൈക്കമാന്‍ഡിനു കത്ത്‌ കിട്ടിയതെന്നും പിന്നീടു ഡല്‍ഹിയിലെത്തിയ അദ്ദേഹം അതിന്റെ പകര്‍പ്പ്‌ കൈമാറിയെന്നും കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വത്തിലെ പ്രമുഖ നേതാവ്‌ വെളിപ്പെടുത്തി. ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. സോണിയാ ഗാന്ധിക്കാണ്‌ രമേശ്‌ ചെന്നിത്തല ഇ-മെയില്‍ മുഖേന കത്തയച്ചത്‌. പകര്‍പ്പ്‌ അവരുടെ രാഷ്‌ട്രീയ ഉപദേഷ്‌ടാവ്‌ അഹമ്മദ്‌ പട്ടേലിനും അയച്ചു.
രമേശ്‌ ചെന്നിത്തല ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന്‌ നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ കോടതിയില്‍ ഹാജരാകുന്ന സാഹചര്യത്തില്‍ അവരുമായി കൂടിക്കാഴ്‌ച ഉറപ്പായിട്ടില്ല. കോണ്‍ഗ്രസിനു കനത്ത തിരിച്ചടി നേരിട്ട തദ്ദേശ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ്‌ കത്തയച്ചത്‌. നവംബര്‍ 18 മുതല്‍ 21 വരെ ഡല്‍ഹിയിലുണ്ടായിരുന്ന രമേശ്‌ പാര്‍ട്ടിയധ്യക്ഷയെ നേരില്‍ക്കണ്ട്‌ കത്ത്‌ കൈമാറി ഉള്ളടക്കം വിശദീകരിച്ചു. ഡല്‍ഹിയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തിലും പങ്കെടുത്താണ്‌ രമേശ്‌ മടങ്ങിയത്‌. രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, അഹമ്മദ്‌ പട്ടേല്‍ എന്നിവരെയും സന്ദര്‍ശിച്ച്‌ കത്തിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്‌തു. ആഴ്‌ചകള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നതോടെ രമേശുമായി ബന്ധപ്പെട്ടവര്‍തന്നെയാണ്‌ കത്ത്‌ പുറത്തുവിട്ടതെന്നാണു സൂചന.

Top