ധാരണ തെറ്റി: ബിജെപിയും വെള്ളാപ്പള്ളിയും തമ്മില്‍ അകലുന്നു; കുമ്മനത്തിന്റെ നിലപാടുകള്‍ നിര്‍ണായകം

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രിയാക്കുന്നതിനു ബിജെപി കേന്ദ്ര നേതൃത്വും എസ്എന്‍ഡിപി നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയില്‍ വിള്ളലുണ്ടായതായി സൂചന. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നേതൃമാറ്റം ഉണ്ടായതോടെയാണ് ഇപ്പോള്‍ ധാരണയില്‍ വിള്ളല്‍ വീണിരിക്കുന്നതെന്ന സൂചന ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു നേതാവിനെ പോലും മന്ത്രി സ്ഥാനത്തിനു പരിഗണിക്കാതെ അടുത്തിടെ മാത്രം സഖ്യം സ്ഥാപിച്ച എസ്എന്‍ഡിപിയ്ക്കു മന്ത്രി സ്ഥാനം നല്‍കുന്നതില്‍ കടുത്ത എതിര്‍പ്പാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
വി.മുരളീധര പക്ഷം അടക്കമുള്ളവര്‍ ഇതിനെ ആദ്യം മുതല്‍ തന്നെ എതിര്‍ത്തു വന്നിരുന്നവരാണ്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വവും പുനര്‍വിചിന്തനത്തിനു തയ്യാറായിരിക്കുന്നത്. ബിജെപിക്കു സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം, എസ്എന്‍ഡിപിയുടെ പിന്‍തുണയോടെയാണെന്നു വരുത്തിത്തീര്‍ക്കാനാണ് വെള്ളാപ്പള്ളി നടേശനും സംഘവും ശ്രമിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍. എസ്എന്‍ഡിപി നേതൃത്വത്തിലുള്ള സമത്വമുന്നണിയ്ക്കു പക്ഷേ കാര്യമായ തിരഞ്ഞെടുപ്പു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സര്‍ക്കാരില്‍ സഹ മന്ത്രി സ്ഥാനം മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു ലഭിക്കും എന്ന ഉറപ്പിലാണ് വെള്ളാപ്പള്ളി നടേശന്‍ ബിജെപി കേരള ഘടകവുമായി സഖ്യത്തിലായത്. എന്നാല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതീഷ നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന പ്രസ്താവനകളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ കേരള സന്ദര്‍ശനം വിവാദമാക്കിയത് വെള്ളാപ്പളളിയാണെന്ന രീതിയില്‍ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിവാദങ്ങളില്‍ നിന്നു രക്ഷിക്കുന്നതിനായി വെള്ളാപ്പള്ളി നടേശനാണ് ആര്‍.ശങ്കര്‍ പ്രതിമാസ്ഥാപനം വിവാദമാക്കിയതാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം.
ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വവും പുനര്‍ വിചിന്തനത്തിനു തയ്യാറായിരിക്കുന്നത്. അടിക്കടി നിലപാട് മാറ്റുന്ന വെള്ളാപ്പള്ളി നടേശന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിലുണ്ടാകുമെന്ന കാര്യം ഉറപ്പിച്ചു പറയാനാവില്ലെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം പറയുന്നത്. കോണ്‍ഗ്രസിനോടു അടുപ്പം കാണിക്കുന്ന വെള്ളാപ്പള്ളിക്കു കേന്ദ്ര സഹമന്ത്രി സ്ഥാനം നല്‍കിയാല്‍ ഇത് കേരളത്തിലെ ബിജെപിക്കു തിരിച്ചടിയാവുമെന്നാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ കണക്കു കൂട്ടുന്നത്. അതുകൊണ്ടു തന്നെ നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം മാത്രം വെള്ളാപ്പള്ളിക്കു മന്ത്രി സ്ഥാനം നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോള്‍ ബിജെപിയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന തീരുമാനം.

Top