സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം ശക്തമാക്കി വി.എം സുധീരനെയും ഉമ്മൻചാണ്ടിയെയും കുറ്റപ്പെടുത്തി ഐ ഗ്രൂപ്പിന്റെ രഹസ്യ റിപ്പോർട്ട്. കോൺഗ്രസ് ഹൈക്കമാൻഡിനു സമർപ്പിച്ച റിപ്പോർട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഉമ്മൻചാണ്ടിയുടെ തലയിൽ കെട്ടിവച്ചിരിക്കുകയാണ്. സർക്കാരിന്റെ മദ്യനയത്തിൽ അനാവശ്യമായി ഇടപെട്ട വി.എം സുധീരന്റെ നിലപാടിനെ വിമർശിക്കുന്ന റിപ്പോർട്ടിൽ ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു സമയത്തെ പിടിവാശികൾ തോൽവിക്കു കാരണമായെന്നും പരാമർശമുണ്ട്.
തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും ഒരു വിഭാഗം കെപിസിസി ഭാരവാഹികളും ചേർന്നു തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡിനു നൽകിയിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിൽ രമേശ് യുഗം കൊണ്ടു വരുന്നതിനും, പ്രതിപക്ഷ നേതാവിന്റെ പദവി പിടിച്ചെടുക്കുന്നതിനും വേണ്ടി കോൺഗ്രസിലെ ഐ ഗ്രൂപ്പ് നടത്തുന്ന നീക്കമായാണ് ഇതിനെ എഗ്രൂപ്പ് ഇപ്പോൾ കാണുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പ്രധാന കാരണമായി ഐ ഗ്രൂപ്പ് ഇപ്പോൾ ചൂണ്ടിക്കാടുന്നത് ഉമ്മൻചാണ്ടിയുടെ പിടിപ്പു കേടിനെ തന്നെയാണ്. കഴിഞ്ഞ അഞ്ചു വർഷം ഭരണം നടത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു സർക്കാരിനെ താങ്ങി നിർത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും മന്ത്രിമാർ നടത്തിയ കൊടിയ അഴിമതികൾ കണ്ടില്ലെന്നു നടിച്ചെന്നും ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനു വിപണിയിൽ ഇടപെടേണ്ട മന്ത്രി ആദ്യാവസാനും വൻ കൊള്ളയാണ് സംസ്ഥാനത്ത് നടത്തിയത് എന്നാൽ ഈ മന്ത്രിയെ നിയന്ത്രിക്കാൻ ഒരു സമയത്തും മുഖ്യമന്ത്രിക്കു സാധിച്ചതുമില്ല.
ഇതാണ് അവശ്യ സാധനങ്ങളുടെ വില വൻ തോതിൽ കുതിച്ചു കയറുന്നതിനു ഇടയാക്കിയത്. ഇത്തരത്തിൽ വിലക്കയറ്റം മധ്യവർഗ സമൂഹത്തെ സർക്കാരിനു എതിരാക്കി മാറ്റി.
അഴിമതി കാട്ടിയ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാതെ പിടിച്ചു നിർത്തിയ ഉമ്മൻചാണ്ടിയുടെ കുതന്ത്രവും സർക്കാരിനും യുഡിഎഫിനും തിരിച്ചടിയായി മാറി. ഇതോടൊപ്പം തിരഞ്ഞൈടുപ്പിൽ സ്ഥാനാർഥിയെ നിർണയിക്കുന്നതിന്റെ ഭാഗമായി സുധീരനും ഉമ്മൻചാണ്ടിയും തമ്മിലുണ്ടായ തർക്കങ്ങളും സർക്കാരിന്റെ പ്രതിഛായയെ തകർത്തു കളഞ്ഞതായും ഐ ഗ്രൂപ്പ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.