
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായേക്കുമെന്ന് കരുതുന്ന ബിജെപി മുതിര്‍ന്ന നേതാവ് വെങ്കയ്യനായിഡുവിന്റെ മകനു നേരെ അഴിമതി ആരോപണം .ദേശീയ തലത്തിലും അഴിമതിയിൽ രക്ഷയില്ലാതെ ബിജെപി പ്രതിസന്ധിയിൽ .കേരളത്തില്‍ നിന്ന് ഉയര്‍ന്ന മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം ചൂടുപിടിച്ചു നില്‍ക്കവേയാണ് തെലങ്കാനയില്‍ നിന്ന് അടുത്ത ആരോപണം.
തെലങ്കാന സര്‍ക്കാര്‍ 2014ല്‍ പൊലീസ് വാഹനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 270 കോടി രൂപയുടെ ഇടപാട് നടത്തിയതില്‍ വെങ്കയ്യനായിഡുവിന്റെ മകന്‍ അഴിമതി നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വെങ്കയ്യനായിഡുവിന്റെ മകന്റെ സ്ഥാപനമായ ഹര്‍ഷ ടൊയൊട്ടയാണ് കുറച്ച് വാഹനങ്ങല്‍ നല്‍കിയത്. ബാക്കിയുള്ള വാഹനങ്ങള്‍ നല്‍കിയത് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകന്റെ ഡീലര്‍ഷിപ്പ് കമ്പനിയും. ഇക്കാര്യത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
എന്നാല്‍ വെങ്കയ്യനായിഡു ഈ ആരോപണം നിഷേധിച്ചു. സര്‍ക്കാരും ടൊയോട്ട കമ്പനിയും നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ഇപ്പോള്‍ നടക്കുന്നത് വ്യാജ ആരോപണമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.വെങ്കയ്യനായിഡുവിന്റെ മകള്‍ക്കെതിരെയും കോണ്‍ഗ്രസ് അഴിമതി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. മകള്‍ നടത്തുന്ന സ്ഥാപനം ഹൈദരാബാദ് മെട്രോപോളിറ്റന്‍ സൊസൈറ്റിക്ക് നല്‍കേണ്ട 2 കോടി രൂപ ഇളവ് ചെയ്തു കൊടുത്തു എന്നാണ് ആരോപണം.