അഴിമതി: എഡിജിപി ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി

തൃശൂര്‍: സര്‍ക്കാരിന് നികുതിയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയതിന് എഡിജിപി: ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. സ്‌കൂള്‍ വാഹനങ്ങളുടെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നുവെന്ന് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ജോണ്‍സണ്‍ നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ്.എസ്. വാസന്റെ ഉത്തരവ്. മൂന്നാം എതിര്‍കക്ഷിയാണ് എഡിജിപി: ശ്രീലേഖ.

ചാലക്കുടിയിലെ സ്വകാര്യ ബസുടമ തോട്ടത്തില്‍ വീട്ടില്‍ ജോയ് ആന്റണി, ചാലക്കുടി നിര്‍മ്മലാ കോളേജ് പ്രിന്‍സിപ്പല്‍ സജീവ് വട്ടോലി എന്നിവര്‍ ഒന്നും രണ്ടും, ചാലക്കുടി ജോയിന്റ് ആര്‍ടിഒ: റെജി വര്‍ഗീസ് നാലാം പ്രതിയുമാണ്. സ്വകാര്യ ബസുകള്‍ക്ക് 1,47,000 രൂപയാണ് നികുതി. സ്‌കൂള്‍ ബസുകള്‍ക്കാവട്ടെ ഇത് 3,920 രൂപ മതി. സ്‌കൂള്‍ ബസുകളുടെ മറവില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നുവെന്നും ഇതിലൂടെ സര്‍ക്കാരിന് നികുതി നഷ്ടമാകുന്നുവെന്നുമാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാലക്കുടി നിര്‍മ്മല കോളേജിന്റെ പേരിലോടുന്ന ബസ്, ചാലക്കുടിയില്‍ 15 ബസുകളുള്ള സ്വകാര്യ വ്യക്തിയുടേതാണെന്നും ബസ് പെര്‍മിറ്റ് സ്‌കൂളിന്റെ പേരിലുമാണെന്നതിന്റെ രേഖകള്‍ തെളിവായി ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു. സമര്‍പ്പിച്ച രേഖകളനുസരിച്ച് സര്‍ക്കാരിലേക്ക് കിട്ടേണ്ടിയിരുന്ന 64,78,000 നഷ്ടപ്പെടുത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

സംഭവത്തില്‍ ശ്രീലേഖക്ക് പങ്കില്ലെന്നും പ്രതിചേര്‍ക്കരുതെന്നും വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡൈ്വസറുടെ വാദം കോടതി തള്ളി. മാര്‍ച്ച് 28ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ജിക്കാരന് വേണ്ടി അഡ്വ.കെ.ഡി. ബാബു ഹാജരായി.

 

Top