പള്ളിക്കും ആഘോഷങ്ങള്‍ക്കുമൊപ്പം ക്ഷേത്രങ്ങളും സിപിഎം ‘ഏറ്റെടുക്കുന്നു’; ക്ഷേത്ര കമ്മിറ്റികളില്‍ കടന്നു കൂടാന്‍ പാര്‍ട്ട്ി അംഗങ്ങള്‍ക്കു സിപിഎം നിര്‍ദേശം

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ കമ്മിറ്റികളിലും ആഘോഷപരിപാടികളിലും കടന്നു കൂടി സജീവമാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു സിപിഎം കര്‍ശന നിര്‍ദേശം. ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമസൗകര്യം ഏര്‍പ്പെടുത്തല്‍, ജന്മാഷ്ടമി ഘോഷയാത്ര, ഗണേശോത്സവ പങ്കാളിത്തം എന്നിവയില്‍ സജീവമായതോടെയാണ് ഇനി ക്ഷേത്ര ഭരണത്തിലേയ്ക്കു കടക്കാന്‍ പാര്‍ട്ടി അണികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ക്ഷേത്രഭരണത്തിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ടു സി.പി.എം. പ്രവര്‍ത്തകര്‍ക്കിടയില്‍ ചില ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്.
പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ചിലും അതോടനുബന്ധിച്ചു നിയേജകമണ്ഡലം തലങ്ങളില്‍ നടക്കുന്ന കാല്‍നട ജാഥയിലും പ്രധാനമായും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അണികള്‍ക്കു നല്‍കാനാണു തീരുമാനം. പാര്‍ട്ടിപ്രവര്‍ത്തകര്‍ ക്ഷേത്രഭരണത്തില്‍നിന്നു പിന്മാറിയതു മുതലെടുത്തു സംഘപരിവാര്‍ സംഘടനകള്‍ പിടിമുറുക്കി അജന്‍ഡ നടപ്പാക്കുന്നതായാണ് വിലയിരുത്തല്‍. ഉത്സവാഘോഷങ്ങളിലെ സാംസ്‌കാരിക പരിപാടികള്‍ക്കുപകരം ആര്‍.എസ്. എസ്. അജന്‍ഡ ഉള്‍പ്പെടുത്തിയുള്ള ആധ്യാത്മിക പ്രഭാഷണങ്ങളും സമാനമായ പരിപാടികളും കൂടുതലായി ഇടം പിടിച്ചതായാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഈ ലക്ഷ്യത്തോടെ ആര്‍.എസ്.എസ്. പ്രഭാഷകരുടെ പാനല്‍ തയാറാക്കി പരിശീലനം നല്‍കിയതായും സി.പി.എം. ആരോപിക്കുന്നു. ആധ്യാത്മിക പ്രഭാഷകര്‍ ആധ്യാത്മിക കാര്യങ്ങള്‍ വിട്ടു രാഷ്ട്രീയം പറയാന്‍ തുടങ്ങിയാല്‍ അവരെ രാഷ്ട്രീയക്കാരായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. അതേസമയം സി.പി.എം. മത്സരം നടത്തി ക്ഷേത്ര ഭരണം പിടിക്കാന്‍ തയാറല്ലെന്നും വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള വിശ്വാസികള്‍ പലക്ഷേത്ര കമ്മറ്റികളിലും നിലവിലുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിശ്രമകേന്ദ്രമൊരുക്കലും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമുള്‍പ്പെടെയുള്ള സി.പി.എം. ഇടപെടലുകള്‍ ഫലപ്രദമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി ക്ഷേത്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ എത്തിപ്പിക്കാന്‍ തീരുമാനിച്ചത്. ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന സി.പി.എം എന്തിനാണ് കൃത്യമായ മതത്തിന്റെ അടയാളമുള്ള ആഘോഷ പരിപാടികളില്‍ പങ്കാളികളാകുന്നത് എന്ന ചോദ്യത്തിന് ആര്‍.എസ്. എസില്‍ നിന്നുള്ള അണികളുടെ സി.പി. എമ്മിലേക്കുള്ള പ്രവാഹവും ഈ വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രകടിപ്പിക്കുന്ന ആശങ്കയും തെളിവാണെന്നാണ് സി.പി.എം. നേതൃത്വം വ്യക്തമാക്കുന്നത്.

Top