
തിരുവനന്തപുരം എംജി കോളജില്‍ എബിവിപി പ്രവര്‍ത്തകരുടെ ജാതീയ അധിക്ഷേപം. പെണ്‍കുട്ടികള്‍ അടക്കം 35 ദലിത് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിന് പരാതി നല്കി. എബിവിപിക്കാര്‍ വര്‍ഷങ്ങളായി കുത്തകയാക്കി വച്ചിരിക്കുന്ന കാമ്പസാണ് തിരുവനന്തപുരം എംജി കോളജ്. കുറച്ച് വര്‍ഷത്തിന് മുമ്പ് ഇവരുടെ ആഭാസങ്ങളില്‍ പൊറുതിമുട്ടിയ മാനേജ്മെന്റ് കോളജിലെ ഇടിമുറികളായ അമ്പാടിയും ദ്വാരകയും ഒഴിപ്പിച്ചിരുന്നു. പ്രവര്‍ത്തനവും ഭാഗീകമായി നിര്‍ത്തിച്ചു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ വീണ്ടും എബിവിപിക്കാര്‍ അവിടെ ശക്തിപ്രാപിക്കുകയായിരുന്നു.
എന്നാല്‍ ഇത്രയും വര്‍ഷവും തങ്ങളുടെ ശക്തികേന്ദ്രമായി കോളേജിനെ നിലനിര്‍ത്തിയ എബിവിപിയുടെ അടിതെറ്റുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ ദളിത് വിദ്യാര്‍ത്ഥികളെ ജാതിവിളിച്ച് അധിക്ഷേപിക്കുന്നുവെന്നും, നായര്‍ സമുദായത്തിലുള്ളവര്‍ മാത്രം ഇവിടെ പഠിച്ചാല്‍മതിയെന്ന് ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്നുണ്ട്. ഇന്നലെ 35 ദളിത് വിദ്യാര്‍ത്ഥികളാണ് ഇക്കാര്യമുന്നയിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയതെന്നാണ് സൂചന.
എംജി കോളേജില്‍ എബിവിപിക്കാര്‍ ദളിത്വിദ്യാര്ത്ഥികളെ ജാതിവിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണു രംഗത്തിറങ്ങിയത്. കോളേജിനകത്തും, പുറത്തുമുള്ള ആര്എസ്എസ്എബിവിപി പ്രവര്‍ത്തകരുടെ ഭീഷണിയും അവഹേളനവും സഹിക്കാന്‍ കഴിയുന്നില്ലെന്നു കാണിച്ച് 35 വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. കോളേജില്‍ കഞ്ചാവ് കൊണ്ടുവരുന്നുവെന്നാരോപിച്ച് ചില കായികതാരങ്ങളെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. രണ്ടുകൂട്ടരും എബിവിപി പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. തല്ലുകൊണ്ടവര്‍ ദളിത് വിഭാഗത്തില്‍പെട്ടവരായിരുന്നു. കോളേജിലാകെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. അന്നുതന്നെ രണ്ടു പെണ്‍കുട്ടികള്‍ തങ്ങളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ച് പ്രിന്‍സിപ്പലിന് പരാതി എഴുതി നല്കി. ദളിത് വിഭാഗത്തില്‍പ്പെട്ടവരായ പെണ്‍കുട്ടികള്‍ തല്ലുകൊണ്ട കായികതാരങ്ങളുടെ സുഹൃത്തുക്കളാണ്.
പെണ്‍കുട്ടികളുടെ പരാതി ലഭിച്ചയുടന്‍ പ്രിന്‍സിപ്പല്‍ ഹരിലാല്‍, ഷിജു, അനന്തു എം ബി നായര്‍ എന്നീ എബിവിപി പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടികളെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും, കോളേജില്‍ കഞ്ചാവ് കൊണ്ടുവന്നവരെ ചോദ്യം ചെയ്തതിന് പ്രതികാരം ചെയ്യുകയാണെന്നും എബിവിപി പ്രവര്‍ത്തകര്‍ പറയുന്നു.
പെണ്‍കുട്ടികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ അദ്ധ്യാപകര്‍ കേസ് കോളേജിലെ ആന്റി സെക്ഷ്വല്‍ ഹറാസ്മെന്റ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരം ആന്റി സെക്ഷ്വല്‍ ഹറാസ്മെന്റ് കമ്മിറ്റി പെണ്‍കുട്ടികളുടെ മൊഴിയെടുത്തു. എന്നാല്‍ ഒരു പെണ്‍കുട്ടി രണ്ടുദിവസത്തിനുള്ളില്‍ പരാതി പിന്‍വലിച്ചു. ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണി മുഴക്കുന്നുണ്ടെന്നാരോപിച്ചാണ് ഈ വിദ്യാര്‍ത്ഥിനി പരാതി പിന്‍വലിച്ചതെന്നാണ് സൂചന.
എന്തായാലും പെണ്‍കുട്ടികളുടെ പരാതി പൊലീസിന് കൈമാറാന്‍ ആന്റി സെക്ഷ്വല്‍ ഹറാസ്മെന്റ് കമ്മിറ്റി പ്രിന്‍സിപ്പലിനോട് ശുപാര്‍ശ നല്കി. ഇതറിഞ്ഞ് കഴിഞ്ഞ ദിവസം എബിവിപി പ്രവര്‍ത്തകര്‍ കോളേജില്‍ പ്രകടനം നടത്തി. അതുകൂടി ആയപ്പോള്‍ 35 ദളിത് വിദ്യാര്‍ത്ഥികള്‍കൂടി തങ്ങളെ ജാതിവിളിച്ച് ആക്ഷേപിക്കുന്നുവെന്നും, ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരിക്കുകയാണ്. ‘കുറവനും, പുലയനും ഇവിടെ പഠിക്കണ്ട, ഇത് നായന്മാരുടെ കോളേജാണ്’…എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
എന്തായാലും ഈ ആരോപണങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനാണ് സിപിഎമ്മിന്റേയും, എസ്എഫ്ഐയുടേയും തീരുമാനം. എബിവിപി പ്രവര്‍ത്തകര്‍ക്കെതിരായ ദളിത് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഉടന്‍ പൊലീസിന് കൈമാറാന്‍ സി.പി.എം ആവശ്യപ്പെടും. ഈ വിഷയം വിദ്യാര്‍ത്ഥി സമൂഹത്തില്‍ ചര്‍ച്ചയാക്കാനും എസ്എഫ്ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.