
ന്യുഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാവരും പ്രാര്‍ത്ഥിച്ചൊരുങ്ങണമെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ.അനില്‍ കൂട്ടോ.രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥനാ യജ്ഞം നടത്തണമെന്നും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉപവസിക്കണമെന്നും ആര്‍ച്ച്ബിഷപ്പ് വൈദ്കർക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു. മേയ് എട്ടിന് അയച്ച കത്തിനൊപ്പം ഞായറാഴ്ച പള്ളികളില്‍ വായിക്കാനുള്ള പ്രാര്‍ത്ഥനയും സന്ദേശമായി നല്‍കിയിട്ടുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്നും വൈദികര്‍ക്കെഴുതിയ കത്തിൽ ആര്‍ച്ച് ബിഷപ്പ് പറയുന്നു. ‘കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയാണെന്നും’ വൈദികര്‍ക്കെഴുതിയ കത്തിൽ ആര്‍ച്ച് ബിഷപ്പ് പറയുന്നു. പ്രക്ഷുബ്ദമായ അന്തരീക്ഷത്തില്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണെന്നും ബിഷപ്പ് ആശങ്കപ്പെടുന്നു.
‘രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനും ഭരണഘടനയാല്‍ സംരക്ഷിക്കുന്ന ജനാധിപത്യ തത്വങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്ന കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് എല്ലാക്കാലത്തും നമ്മുടെ ദൈവികമായ കടമയാണ്. നാം പൊതുതെരഞ്ഞെടുപ്പിനെ അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന കൂടുതലായി വേണം. 2019ലെ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍, പുതിയ സര്‍ക്കാര് വരുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന ശക്തിപ്പെടുത്തണം. ഈ മാസം 13 മുതല്‍ നമ്മുടെ പ്രാര്‍ത്ഥന യജ്ഞം ആരംഭിക്കണം.” കത്തില്‍ പറയുന്നു. കുര്‍ബാന മധ്യേ പള്ളികളില്‍ വായിക്കുന്നതിന് കത്തിനൊപ്പം ഒരു പ്രാര്‍ത്ഥനയും അയച്ചുനല്‍കിയിട്ടുണ്ട്.
ആര്‍ച്ച്ബിഷപ്പിന്റെ കത്തിനെതിരെ ബി.ജെ.പി വക്താവ് ഷെയ്‌ന എന്‍.സി രംഗത്തെത്തി. ജാതി സമുദായങ്ങളെ ഇളക്കിവിടാനുള്ള ശ്രമം തെറ്റാണ്. ശരിയായ സ്ഥനാര്‍ത്ഥിയ്‌ക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് ആഹ്വാനം ചെയ്യാം. എന്നാല്‍ ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ നിര്‍ദ്ദേശിക്കരുത്. കപട മതേതര്വത്തിനെതിരെയുള്ള മതേതര വാദികളാണ് നിങ്ങളെന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ഷെയ്‌ന പറഞ്ഞു.അതേസമയം, പ്രാര്‍ത്ഥനയ്ക്ക് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ആര്‍ച്ച്ബിഷപ്പിന്റെ ഓഫീസ് അറിയിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി സാധാരണ നടത്തുന്ന പ്രാര്‍ത്ഥനയാണിതെന്നും ഓഫീസ് വ്യക്തമാക്കുന്നു.