
തമിഴ്‌നാട് രാഷ്ട്രീയത്തിലെ നാടകീയത തുടരുന്നതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ശശികലയ്‌ക്കെതിരായ പരാമര്‍ശമുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന് ഗവര്‍ണര്‍ സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എഎല്‍എമാരെ തടവില്‍വച്ചത് അന്വേഷിക്കണം. ശശികലയ്‌ക്കെതിരായ അനധികൃത സ്വത്ത് കേസും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ശശികലയ്‌ക്കെതിരൊയ കേസിന്റെ തല്‍സ്ഥിതി അറിയിക്കണം. തമിഴ്‌നാട്ടിലെ സാഹചര്യം സങ്കീര്‍ണമെന്നും ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, തമിഴ്‌നാട്ടില്‍ കേന്ദ്ര സേനയെ വ്യന്ന്യസിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. എംഎല്‍എമാര്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ് നീക്കം. എന്നാല്‍ വാര്‍ത്ത രാജ്ഭവന്‍ നിഷേധിച്ചുവെന്നും രാഷ്ട്രപതിക്കോ ആഭ്യന്തര മന്ത്രാലയത്തിനോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. പത്തുമണിവരെ റിപ്പോര്‍ട്ടൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളും പ്രതികരിച്ചു.
ആര്‍.കെ നഗര്‍ പോലുള്ള ചെറുതെരുവുകളിലെ രണ്ട് പേര്‍ ഒരുമിച്ച് കൂടിയാല്‍ ചര്‍ച്ച സംസ്ഥാന രാഷ്ട്രീയമാണ്. കുടിലുകളും ചന്തകളും ടെലിവിഷനകളില്‍ മിന്നിമറയുന്ന ബ്രേക്കിങ് ന്യൂസുകളില്‍ കണ്ണ് ഉടക്കിനില്‍ക്കുന്നു.രാഷ്ട്രീയ പ്രതിസന്ധിയില്‍ വിജയം ആര്‍ക്കെന്ന് അറിയില്ലെങ്കിലും ജയലളിത അവരുടെ മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്നു. തമിഴ്‌നാട്ടില്‍ വ്യാപകമായി ശശികല വിരുദ്ധ വികാരം അലയടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പല പ്രമുഖ സിനിമ താരങ്ങളും ശശികലയ്‌ക്കെതിരെ പരസ്യമായും രഹസ്യമായും നിലപാടെടുത്തുകഴിഞ്ഞു. അഭിപ്രായ വോട്ടെടുപ്പുകളും ശശികലയെ തുണയ്ക്കുന്നില്ല. അമ്മ ഒരവസരത്തിലും ശശികല നേതാവായി വരണമെന്ന് പ്രോത്സാഹിപ്പിച്ചിട്ടില്ല. എങ്ങനെയാണ് ഞങ്ങള്‍ക്ക് അംഗീകരിക്കാനാകുക എന്നതാണ് തമിഴ്മക്കളുടെ പൊതുവായ ചോദ്യം.
നേരത്തെ, ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നേരിടുകയാണെന്നും ഗവര്‍ണര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടതായി സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അണ്ണാ ഡിഎംകെ എംഎല്‍എമാരെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന സംഭവവും സ്റ്റാലിന്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച.
തമിഴ്‌നാടിനെ ആരു ഭരിയ്ക്കണമെന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം കാത്തു നില്‍ക്കുകയാണ് തമിഴകം. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഗവര്‍ണറെ കണ്ടിരുന്നു. ഇതിനുശേഷം സംഭവങ്ങള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിച്ചു. ഇനി എന്തു തീരുമാനമെടുക്കണമെന്ന് ഗവര്‍ണറാണ് തീരുമാനിക്കേണ്ടേത്. സ്റ്റാലിന്‍ കൂടി ഗവര്‍ണറെ കാണുന്നതിനാല്‍ രംഗം വീണ്ടും കൊഴുക്കുമെന്ന് ഉറപ്പായി.
എംഎല്‍എമാരെ എന്തിനാണ് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചിരുന്നു. സംഭവത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തു. തമിഴ്‌നാട് മന്ത്രിസഭാ രൂപീകരണം ഇനിയും വൈകാനാണ് സാധ്യത. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കേണ്ട മദ്രാസ് സര്‍വകലാശാല ഹാളിലെ ഒരുക്കങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചു. ഹാളിനുണ്ടായിരുന്ന പൊലീസ് സുരക്ഷയും പിന്‍വലിച്ചു.
സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതെന്ന് കഴിഞ്ഞ ദിവസം പനീര്‍സെല്‍വം ഗവര്‍ണറെ അറിയിച്ചിരുന്നു. പിന്നാലെ 130 എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് ശശികലയും കൈമാറി. സാഹചര്യം വിലയിരുത്തി ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കും കേന്ദ്രസര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിയ്ക്കണമെന്നും നേരത്തെ നല്‍കിയ രാജിക്കത്ത് പിന്‍വലിയ്ക്കണമെന്നുമാണ് പനീര്‍സെല്‍വത്തിന്റെ ആവശ്യം. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട തന്നെ സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അനുവദിയ്ക്കണമെന്നാണ് ശശികലയുടെ അവകാശവാദം.