
സ്വന്തം ലേഖകൻ
കോയമ്പത്തൂർ: സാനിറ്ററി നാപ്കിനുകൾക്ക് 12% ജി.എസ്.ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുൺജെയ്റ്റ്ലിക്കും നാപ്കിനുകൾ അയച്ച് കൊടുത്തുകൊണ്ട് തമിഴ് നാട്ടിൽ പ്രതിഷേധം.
തമിഴ്നാടിലെ റെവല്യൂഷനറി യൂത്ത് ഫ്രണ്ട്(ആർ.വൈ.എഫ്.) അംഗങ്ങളാണ് പ്രതിഷേധസമരം നടത്തിയത്. പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
മുമ്പ് അഞ്ച് ശതമാനം നികുതി ഉണ്ടായിരുന്ന സാനിറ്ററി നാപ്കിനുകൾക്ക് ഇപ്പോൾ 12 ശതമാനമാണ് നികുതി. ഇത് അഗീകരിക്കാൻ കഴിയില്ല. ഇത് സ്ത്രീകളുടെ അവകാശങ്ങളെ തകർക്കുന്ന തീരുമാനമാണ്. ഹിന്ദുത്വ ശക്തികളുടെ ഗുഡാലോചനയുടെ ഫലമാണിത്; പ്രതിഷേധക്കാർ പറഞ്ഞു.
ആവശ്യവസ്തുക്കളായ നാപ്കിനു 12 ശതമാനവും കുട്ടികൾക്കുള്ള ഭക്ഷണത്തിനു 18 ശതമാനവുമാണ് ജി.എസ്.ടി. എന്നാൽ അതേ സമയം അഞ്ച് ശതമാനമാണ് പിസ്സയുടെ നികുതി. രാജ്യത്തെ 88 ശതമാനം സ്ത്രീകൾക്കും നാപ്കിൻ ഉപയോഗിക്കാൻ കഴിയുന്നില്ല. ഈ നികുതി വർദ്ധനവ് പാവപ്പെട്ട സ്ത്രീകളെ കൂടുതൽ ദുരിതത്തിലാഴ്ത്തുകയെ ഉള്ളുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇതിനിടെ സാനിറ്ററി നാപ്കിനുകൾക്ക് 12 ശതമാനം നികുതി ഏർപ്പെടുത്തിയെതിനെതിരെ മഹാരാഷ്ട്ര സർക്കാരിനും കേന്ദ്ര സർക്കാരിനും ബോബൈ ഹൈകോടതി നേട്ടീസ് അയച്ചിരിക്കുകയാണ്.