
കോട്ടയം :കനത്ത മഴയിൽ ഭയത്തോടെ കേരളം ജനത . മഴക്കെടുതിയിൽ ഇന്ന് മാത്രം 22 പേര്‍ മരിച്ചു.കേരളത്തിൽ 22 അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ദുരന്തം നേരിടാനായി സര്‍ക്കാര്‍ സൈന്യത്തിന്‍റെ സഹായം തേടയിരിക്കയാണ് .മധ്യകേരളത്തിലും മലബാറിലുമാണ് കനത്ത നാശമുണ്ടായത്. ഇടുക്കി ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മലപ്പുറം ചെട്ടിയാംപാറയിൽ അഞ്ച് പേരാണ് മരിച്ചത്. വയനാട് മൂന്ന് പേരും കോഴിക്കോട് ഒരാളും മരിച്ചു. മൂവാറ്റുപുഴ മണ്ണൂരിൽ രണ്ട് പ്ലസ്ടു വിദ്യാഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചു.
ഇടുക്കി ചെറുതോണി ഡാമിൽ നിന്നു വെള്ളിയാഴ്ച രാവിലെ മുതൽ കൂടുതൽ വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതൽ 100 ക്യുമെക്സ് വെള്ളമായിരിക്കും തുറന്നുവിടുക. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ െവള്ളമായിരിക്കും ഡാമില്‍ നിന്നു പുറത്തെത്തുക. അതായത് ഇന്നത്തേതിന്റെ ഇരട്ടി അളവ്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.
നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു തീരുമാനം. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.
ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രം.
കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപക ഉരുൾപൊട്ടൽ. നാലിടത്തുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. അടിമാലി, കൊരങ്ങാട്ടി, കീരിത്തോട്, മുരിക്കാശ്ശേരി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. അടിമാലിയിൽ പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ഉരുൾ പൊട്ടലിൽ ഒരു വീട് നിശ്ശേഷം തകർന്നു.
ഈ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. അടിമാലി സ്വദേശി ഹസൻകോയയുടെ ഭാര്യ ഫാത്തിമ, മകൻ നെജി, ഭാര്യ ജമീല, മക്കളായ ദിയ, മിയ എന്നിവരാണ് മരിച്ചത്. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഹസൻകോയെയും ബന്ധു മുജീബിനെയും പരിക്കുകളോടെ പുറത്തെത്തെടുത്തു. എട്ടരയോടെയാണ് മറ്റു മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊരങ്ങാട്ടിയിൽ ഉരുൾപൊട്ടലിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ദമ്പതികള്‍ മരിച്ചു. കീരിത്തോട് പെരിയാർവാലിയിലും കുരിശുകുത്തിയിലും ഉരുൾപൊട്ടി മൂന്ന് പേരും മുരിക്കാശ്ശേരി രാജപുരത്ത് മണ്ണിടിഞ്ഞ് വീണ് ഒരാളും മരിച്ചു. ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂന്നാർ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാത, അടിമാലി-കുമളി, അടിമാലി_രാജാക്കാട് റോഡുകളിലെല്ലാം മണ്ണിടിഞ്ഞ് വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു.
നിലമ്പൂര്‍ ഉരുള്‍ പൊട്ടലില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍
മലപ്പുറം നിലമ്പൂരിന് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരുകുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. നിലമ്പൂര്‍, വണ്ടൂര്‍, കരുവാരന്‍കുണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി. മലപ്പുറം ജില്ലയില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നാലിടത്താണ് ഉരുള്‍പൊട്ടിയത്.
നിലമ്പൂരിന് സമീപം ചെട്ടിയാംപാറ, കരുവാരക്കുണ്ട്, ചേരി, കല്‍ക്കുണ്ട് എന്നിവിടങ്ങളില്‍. ചെട്ടിയാംപാറ ആദിവാസി കോളനിക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത്. പറപ്പാടന്‍ സുബ്രഹ്മണ്യന്‍റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സുബ്രഹ്മണ്യന്‍റെ അമ്മ കുഞ്ഞി, ഭാര്യ ഗീത, മക്കളായ നിവേദ്, നവനീത്, ബന്ധു മിധുന്‍ എന്നിവര്‍ മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യനായി തെരച്ചില്‍ തുടരുകയാണ്.
നിലമ്പൂര്‍, വണ്ടൂര്‍ ഭാഗങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലായി. വണ്ടൂര്‍ _ നടുവത്ത് കാപ്പില്‍ റോഡ് രണ്ടായി പിളര്‍ന്നു. കോഴിക്കോട് _ നിലന്പൂര്‍ _ ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉള്‍പ്രദേശങ്ങളില്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഇടപെടാന്‍ 70 അംഗ സൈന്യം മലപ്പുറത്തെത്തി.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 17 ഇടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു.ദുരന്തനിവാരണ സേനക്കൊപ്പം സൈന്യവും കോഴിക്കോട്ടെ ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഉരുള്‍പൊട്ടലറിഞ്ഞ് കണ്ണപ്പന്‍ കുണ്ടിലേക്ക് എത്തുമ്പോള്‍ സഞ്ചരിച്ചിരുന്ന കാര്‍ സഹിതമാണ് മട്ടിക്കുന്ന് സ്വദേശി രജിത്ത് ഒഴുക്കില്‍പെട്ടത്.
കാണാതായ പ്രദേശത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെ വള്ളിയാട് മണല്‍വാരി പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.കഴിഞ്ഞരാത്രി പതിനൊന്നരയോടെയാണ് കണ്ണപ്പന്‍കുണ്ട് മയിലണ്ണാംപാറ വനത്തില്‍ ഉരുള്‍പൊട്ടിയത്. മട്ടികുന്ന് പാലത്തില്‍ വലിയ പാറകളും മരങ്ങളും അടിഞ്ഞതോടെ പുഴ ഗതിമാറി ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകി.
അറുപതംഗ സൈന്യമാണ് ചെന്നൈയില്‍ നിന്ന് കോഴിക്കോട് എത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിക്കാനും, തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും സൈന്യത്തെ വിന്യസിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കരിഞ്ചോലമല സന്ദര്‍ശിച്ച കേന്ദ്രസംഘം കണ്ണപ്പന്‍കുണ്ടിലുമെത്തി. പക്ഷേ ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമാക്കില്ലെന്നാണ് സംഘത്തലവന്‍ പറയുന്നത്.
കണ്ണപ്പന്‍കുണ്ടിന് പുറമെ പുല്ലൂരാംപാറ, മുത്തപ്പന്‍പുഴ, പൂവാറന്‍തോട് ചെമ്പുകടവ് തുടങ്ങിയ പ്രദേശങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല. പ്രദേശങ്ങളിലെ മുപ്പതോളം വീടുകള്‍ തകര്‍ന്നു. താമരശേരി, തിരുവമ്പാടി എന്നിവിടങ്ങളിലായി 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കണ്ണൂരില്‍ കേളകം, കരിച്ചാല്‍, കൊട്ടിയൂര്‍ ആറളം എന്നിവിടങ്ങളിലായി ഒന്‍പത് ഇടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. 3 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ 80 വീടുകള്‍ മണ്ണും വെള്ളവും കയറി വാസയോഗ്യമല്ലാതായി. തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറിയ വണ്ടികള്‍ക്ക് മാത്രമാണ് യാത്രാനുമതി.
മോശം കാലാവസ്ഥ മൂലം ദുരിതാശ്വാസ പ്രവര്ത്തനങ്ങള്‍ക്കായി ഹെലികേപ്ടറിലെത്തിയെ നേവിയുടെ സംഘത്തിന് വയനാട്ടില്‍ ഇറങ്ങാനായില്ല
ജില്ലയില്‍ ഉരുള്‍പോട്ടലില്‍ മൂന്നുപേര്‍ മരിച്ചു. ഇപ്പോഴും മിക്കയിടത്തും മഴ തുടരുകയാണ്. ഏഴിടത്ത് ഉരുള്‍പോട്ടലുണ്ടായി മക്കിമലയിലെ ദമ്പതികളായ റസാഖും സീനത്തും വൈത്തിരി ലക്ഷം വീടുകോളനിയിലെ ജോര്ജ്ജിന്‍റെ ഭാര്യ ലില്ലിയും മരിച്ചു.
ഇന്ന് 113 വീടുകള്‍ ഭാഗികമായും 6 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു 76 ദുരിതാശ്വാസ ക്യാമ്പുകളിലായി 4148 പേര്‍ കഴിയുന്നു. റവന്യു പോലീസ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസപ്രവ്രത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പലയിടത്തും എത്തിപെടാന്‍ കഴിഞ്ഞിട്ടില്ല. നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപെട്ടുകഴിയുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേവി എത്തുമെന്നറിയിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം ഹെലികോപ്ടര്‍ ബത്തേരിയില്‍ ഇറക്കാനായില്ല പ്രോഫഷണ്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള‍്ക്ക് നാളെയും അവധിയാണ്. സാഹചര്യം മോശമാണെന്ന് കണ്ട് ജില്ലാ കളക്ടര്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.