![](https://dailyindianherald.com/wp-content/uploads/2016/02/rames.jpg)
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെപ്പറ്റി ഉയരുന്ന പരാതികൾക്കു പരിഹാരമായി കർശന നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി. വാഹന പരിശോധന നടത്തുമ്പോൾ പൊലീസ് മനുഷ്യരാകണമെന്ന നിർദേശമാണ് ആഭ്യന്തരമന്ത്രി നൽകുന്നത്. പോലീസ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുമ്പോൾ യാത്രക്കാരെ പുറത്തേക്ക് വിളിച്ച് വരുത്താതെ വാഹനത്തിന്റെ അടുക്കൽ പോയി റിക്കാർഡുകൾ പരിശോധിക്കണമെന്ന നിർദേശമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകുന്നത. ഇക്കാര്യത്തിൽ പോലീസിന് നിർദേശം ന്ൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വാഹനം കൈകാണിച്ച് നിർത്തി പരിശോധിക്കാൻ മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് പോലീസിന് അധികാരമുണ്ട്. എന്നാൽ യാത്രക്കാരേയും ഡ്രൈവർമാരേയും വണ്ടിയിൽ് നിന്ന് വിളിച്ച് വരുത്താൻ അധികാരമില്ല.
പോലീസുദ്യോഗസ്ഥർ പ്രസ്തുത വാഹനത്തിന്റെ അടുക്കൽ പോയി വേണം റിക്കാർഡുകൾ പരിശോധിക്കേണ്ടത്. സ്ത്രീകളേയും കുട്ടികളേയുമൊക്കെ വെയിലത്തും മഴയത്തുമിറക്കി ബുദ്ധിമുട്ടിക്കരുത്. വാഹനപരിശോധനയ്ക്കിടെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി വ്യാപക പരാതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ കുറ്റകൃത്യങ്ങളിൽ താരതമ്യേന കുറവുണ്ടായിട്ടുണ്ടെന്നും കണക്കുക്ൾ നിരത്തി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു. കുറ്റക്യത്യങ്ങൾ കൂടുമ്പോൾ ഡി.ജി.പി ഫേസ്ബുക്കിൽ കളിച്ചുകൊണ്ടിരിക്കുകയാണെന്ന വി.എസിന്റെ ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.
ഇത് നവമാധ്യമങ്ങളുടെ കാലമാണ്. ആരും ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുതെന്ന് പറയാനാകില്ല. ഡി.ജി.പിയും എ.ഡി.ജി.പിയും സുത്യർഹമായ സേവനമാണ് നടത്തുന്നത്. ഇരുവരും സത്യസന്ധരായ ഉദ്യോഗസ്ഥരാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.