സർക്കാരിന് ആശ്വാസം: കണ്ണൂർ സർവകലാശാല വി.സി പുനർനിയമനം ഹൈക്കോടതി ശരിവെച്ചു

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവെച്ച് ഹൈക്കോടതി. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കവെയാണ് സർക്കാരിന് ആശ്വാസമാകുന്ന വിധി ഉണ്ടായിരിക്കുന്നത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്.

ഈ മാസം രണ്ടാം തീയതി നടന്ന വാദത്തിനു ശേഷമാണ് കേസിൽ വിധിപറയാൻ ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയത്. ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയല്ലേ പുനർ നിയമനം നൽകിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടിരുന്നു. കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.

പിന്നീടാണ് രാഷ്ട്രീയ സമ്മർദം മൂലമാണ് ഉത്തരവിൽ ഒപ്പിട്ടതെന്ന് ഗവർണർ തുറന്നടിച്ചത്. തുടർന്ന്, വിസി നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നും സമ്മർദങ്ങൾക്ക് വിധേയനായി ചാൻ‌സിലർ സ്ഥാനത്ത് തുടരാനാവില്ലെന്നും കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.

നിയമനത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ഗവർണർ പറയുമ്പോൾ അതിന് കാരണമായത് സർക്കാരാണെന്ന വാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഗോപിനാഥ് രവീന്ദ്രനെ വി.സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രോ-ചാൻസലർ എന്ന നിലയ്ക്കാണ് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തെഴുതിയത്. പുതിയ വി.സി.യെ കണ്ടെത്താനുള്ള സമിതിയെ പിരിച്ചുവിട്ട ശേഷമായിരുന്നു ഇത്. എന്നാൽ ചാൻസലറുള്ളപ്പോൾ പ്രോ-ചാൻസലർക്ക് സവിശേഷ അധികാരമില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Top