
ഗാസ : ഗാസയില്‍ കരയുദ്ധം തുടര്‍ന്ന് ഇസ്രയേല്‍. റാഫ അതിര്‍ത്തിയില്‍ വ്യാപക ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഹമാസിന് വമ്പന്‍ തിരിച്ചടി നല്‍കി ഇസ്രയേല്‍. തെക്കന്‍ ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തി. മൂന്ന് ദിവസത്തിനിടെ ഗാസയിൽ 592 പേർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം ഗാസ മുനമ്പിലുള്ള ആക്രമണത്തില്‍ മാത്രം 85 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഹമാസ് ഇസ്രയേലിലേക്ക് മൂന്ന് റോക്കറ്റ് ആക്രമണം നടത്തി. ആക്രമണത്തില്‍ ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഹമാസില്‍ നിന്നുള്ള ആദ്യത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ചയാണ് ഒരിടവേളക്ക് ശേഷം ഇസ്രേയല്‍ വീണ്ടും ആക്രമണം തുടങ്ങിയത്. ഗാസ സിറ്റിയടക്കമുള്ള വടക്കന്‍ ഗാസയില്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പലസ്തീനികളോട് വടക്കന്‍ ഗാസ വിട്ട് പോകാന്‍ അറിയിച്ചില്ലെന്നും എന്നാല്‍ പുറത്ത് നിന്ന് അങ്ങോട്ട് ഇനി ആരെയും കടത്തി വിടില്ലെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.
ഇതോടെ 2023 ഒക്ടോബര്‍ മുതലുള്ള ആക്രമണത്തില്‍ ആകെ 49,617 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ട മനുഷ്യരെ മരിച്ചതായി അനുമാനിക്കുന്നെന്നും അങ്ങനെയാണെങ്കില്‍ മരണസംഖ്യ 61, 700 ആയി ഉയരുമെന്നും ഗാസ സര്‍ക്കാര്‍ പറയുന്നു.
ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവന്‍ കൂടിയാണ് തബാഷ്. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചയാണ് തബാഷ്. അതേസമയം, ഇസ്രയേല്‍ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇതോടെ ഗാസയില്‍ സംഘര്‍ഷം രൂക്ഷമാകും. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്.
ഖാന്‍ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ ഒട്ടേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ തബാഷ് വഹിച്ചിരുന്നു. തെക്കന്‍ ഗാസയിലെ ഹമാസിന്റെ സായുധവിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് എക്സ് പോസ്റ്റില്‍ പറയുന്നു. യുദ്ധസമയത്ത് തബാഷിന്റെ യൂണിറ്റ് ഗാസയിലെ ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇസ്രയേലിനെതിരേയുള്ള ഹമാസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് തബാഷ്.
ഖാന്‍ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ ഒട്ടേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ തബാഷ് വഹിച്ചിരുന്നു. തെക്കന്‍ ഗാസയില്‍ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രദേശത്തെ നീക്കങ്ങള്‍ക്ക് തബാഷ് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു’ എന്നും ഐഡിഎഫിന്റെ (ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ്) എക്സ് പോസ്റ്റില്‍ പറയുന്നു.ഹമാസിന്റെ രഹസ്യാന്വേഷണ ശ്രമങ്ങള്‍ക്കും മേഖലയിലെ ഇസ്രയേല്‍ സേനയെ ലക്ഷ്യമിടാനുള്ള നീക്കങ്ങള്‍ക്കും തബാഷിന്റെ കൊലപാതകം വലിയ തിരിച്ചടിയാണെന്ന് ഐഡിഎഫ് പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നു. കൂടുതല്‍ വ്യോമാക്രമണം ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് മുന്നറിയിപ്പ് നല്‍കി.
ഗാസയില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 190 കുട്ടികളുള്‍പ്പെടെ 510 പേര്‍ മരിച്ചെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അവകാശപ്പെട്ടു. ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഇസ്രയേല്‍ തകര്‍ത്തു. 2017-ല്‍ നിര്‍മാണം പൂര്‍ത്തിയായ തുര്‍ക്കിഷ് – പലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിയാണ് വെള്ളിയാഴ്ച തകര്‍ത്തത്. 2023-ല്‍ ഹമാസ്-ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതോടെ ഈ ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവഗണിച്ച് വീണ്ടും ആക്രമണം തുടങ്ങിയ ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ഈ മേഖല തിരിച്ചുപിടിക്കുകയും ചെയ്തു.