
തിരുവനന്തപുരം: കെപി.സി.സി പ്രസിഡന്റ് എം എം ഹസന്റെ വെളിപ്പെടുത്തൽ രാജ്യസുരക്ഷയെ അപകടത്തിലാക്കിയ സംഭവമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ .ഐഎസ്ആർഒ ചാരക്കേസിനെ തുടർന്നു കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നിൽ കോൺഗ്രസിലെ വെറും ഗ്രൂപ്പ് വഴക്കായി കണക്കാക്കാനാകില്ല. അധികാരത്തിനു വേണ്ടി കോൺഗ്രസ് നേതാക്കള്‍ ഏതറ്റം വരെയും പോകുമെന്നതിനു തെളിവാണ് ഹസന്റെ വാക്കുകൾ.കരുണാകരൻ മാറി ആന്റണി വരുന്നതോ ‘ഐ’ യിൽ നിന്ന് ‘എ’ യിലേക്ക് അധികാരം മാറുന്നതോ ഒന്നും സമൂഹത്തെ ബാധിക്കുന്ന വിഷയമല്ല. പക്ഷേ അതിനു വേണ്ടി രാജ്യത്തിന്റെ അഭിമാനസ്തംഭമായ സ്ഥാപനത്തെ കരിവാരി തേച്ചത് എന്തിനെന്ന ചോദ്യത്തിന് കോൺഗ്രസ് നേതാക്കൾ ഉത്തരം പറഞ്ഞേ മതിയാവൂ.
കരുണാകരനെ സ്ഥാന ഭ്രഷ്ടനാക്കാൻ വേണ്ടി മെനഞ്ഞ കഥയാണോ ചാരക്കേസ് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഹസനു ബാധ്യതയുണ്ട്. ഇതിന് അദ്ദേഹം തയാറാകുന്നില്ലെങ്കിൽ പൊലീസ് ഹസനെ ചോദ്യം ചെയ്യണം. പൊതുപ്രവർത്തനം എന്ന മുഖംമൂടിയുമായി ജനങ്ങളെ സമീപിക്കുന്ന ഹസനെപ്പോലുള്ള കോൺഗ്രസ് നേതാക്കളെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സമൂഹനന്മയോ രാഷ്ട്ര പുരോഗതിയോ അല്ല ഇവരുടെ ലക്ഷ്യമെന്ന് ഇതോടെ തെളിഞ്ഞു.രാജ്യത്തെ വഞ്ചിച്ചും അധികാര കസേര ഉറപ്പിക്കുകയാണ് കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യമെന്നാണ് ഹസന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്. ഇവരുടെ സങ്കുചിത- കുടില ചിന്തകൾ മൂലം നിരപരാധികളായ എത്രയോ ശാസ്ത്രജ്ഞന്മാരും സമുന്നതരും ആയ ആളുകളുടെ ജീവിതമാണ് വഴിയാധാരമായത്. അവരുടെ കുടുംബങ്ങളെ ഓർത്തെങ്കിലും ഹസനെ പോലുള്ളവർ കാര്യങ്ങൾ തുറന്നു പറയണം.ആത്മകഥയുടെ വിൽപ്പന മൂല്യം കൂട്ടാനുള്ള വഴിയായി ദയവ് ചെയ്ത് ഇതിനെ കാണരുത്. ഉത്തരവാദിത്ത ബോധമുള്ള ഒരു പൊതു പ്രവര്‍ത്തകന്റെ ധർമം ഹസൻ നിറവേറ്റണം. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് ഉണർന്ന് പ്രവര്‍ത്തിക്കണം.
ഹസന്റെ വെളിപ്പെടുത്തൽ വെറുമൊരു രാഷ്ട്രീയ പ്രസ്താവനയായല്ല കാണേണ്ടത്. രാജ്യ സുരക്ഷയെ അപകടത്തിലാക്കിയ ഒരു സംഭവത്തെപ്പറ്റിയുള്ള സുപ്രധാന വെളിപ്പെടുത്തലായി കാണണം.ചാരക്കേസിനെപ്പറ്റി സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിന് മാത്രമേ ഇക്കാര്യത്തിലുള്ള സംശയം നീക്കാൻ സാധിക്കൂ. കേന്ദ്ര ഏജൻസികളുടെ സേവനം വേണമെങ്കിൽ തേടണം. ഇക്കാര്യത്തിൽ രാഷ്ട്രീയം മറന്നുള്ള സഹകരണത്തിന് ബിജെപി തയാറാണ്. നമ്മെ ഭരിച്ചിരുന്നവർ ഒറ്റുകാരായിരുന്നു എന്ന് വരുംതലമുറ പറയുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി എല്ലാവരും സഹകരിച്ച് സത്യം പുറത്തു കൊണ്ടു വരണമെന്ന് അഭ്യർഥിക്കുന്നു– കുമ്മനം പറഞ്ഞു.