കേരളത്തില്‍ ഒരു കൈ നോക്കാന്‍ ജയലളിത; സ്ഥാനാര്‍ഥിയാകാന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി; ലക്ഷ്യം മൂന്നാറും മുല്ലപ്പെരിയാറും

കൊച്ചി: തമിഴ്‌നാടിന്റെ അതിര്‍ത്തി കടന്ന് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കാന്‍ ജയലളിത ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളില്‍ നിന്നും ഇവര്‍ അപേക്ഷ ക്ഷണിച്ചു തുടങ്ങി. 140 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനാണ് ഇപ്പോള്‍ അണ്ണാ ഡിഎംകെ തയ്യാറെടുക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷത്തില്‍ കേരളവുമായി നേരിട്ടു ഏറ്റുമുട്ടുന്ന ജയലളിത സര്‍ക്കാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷണം നടത്താന്‍ ജയലളിത തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അപേക്ഷാഫോറങ്ങളുടെ വിതരണം ആരംഭിച്ചു. രണ്ടായിരം രൂപയാണ് അപേക്ഷാ ഫോറത്തിനു ഈടാക്കുന്നത്.
കേരള നിയമസഭയില്‍ ഒരു പ്രതിനിധിയെയെങ്കിലും ഉണ്ടാകണമെന്നു ജയലളിത ആഗ്രഹി്ക്കുന്നതായാണ് തമിഴ്‌നാട്ടില്‍ ജയലളിതയോടു അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതേ തുടര്‍ന്നാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കിയത്. തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ സഖ്യത്തിലേയ്ക്കു നീങ്ങുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപി സഖ്യത്തില്‍ എഐഎഡിഎംകെ മത്സരിക്കുന്നതിനുള്ള സാധ്യതകളും തേടുന്നുണ്ട്. ഇത്തരത്തില്‍ എഐഎഡിഎംകെയുടെ പിന്‍തുണ ലഭിച്ചാല്‍ കേരളത്തിലെ തമിഴസ്വാധീന മേഖലകളില്‍ വോട്ട് വര്‍ധിപ്പിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലയിലും, തിരുവനന്തപുരം പാലക്കാട് ജില്ലകളുടെ ചില പ്രദേശങ്ങളിലും ഇത്തരത്തില്‍ സീറ്റ് നേടാനാവുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അണ്ണാ ഡിഎംകെയുടെ സ്ഥാനാര്‍ഥിയാകാന്‍ അപേക്ഷ ഫോറത്തിന് 2,000 രൂപ മുടക്കണമെന്നു എഐഎഡിഎംകെ പ്രഖ്യാപിച്ചു തമിഴ്‌നാട്ടിലാണെങ്കില്‍ തുക കൂടും. 11,000 രൂപയാണ് ഇവിടെ സ്ഥാനാര്‍ഥിമോഹി നല്‍കേണ്ടത്. പുതുച്ചേരിയില്‍ 5,000 രൂപയും. പാര്‍ട്ടി ട്രഷററും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വമാണ് ഇക്കാര്യം അറിയിച്ചത്.മൂന്നു സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥിത്വത്തിനായി അണ്ണാ ഡിഎംകെ അധ്യക്ഷ ജയലളിത തിങ്കളാഴ്ച അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 20 മുതല്‍ ഫെബ്രുവരി മൂന്നു വരെ പാര്‍ട്ടി കേന്ദ്ര ആസ്ഥാനത്ത് എത്തിക്കണം.

Top