![](https://dailyindianherald.com/wp-content/uploads/2016/06/JISHA-MURDER-Accused-evidence.png)
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകിയെ കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ ചെരുപ്പില്‍ രക്ത കോശങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തിന് ഏറെ സഹായകമാകുന്നത്. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് വിലപ്പെട്ട ഈ കണ്ടെത്തല്‍. കൊലയാളിയിലേയ്ക്കുള്ള പൊലീസിന്റെ അന്വേഷണം ഇതോടെ ചെരുപ്പിന്റെ ഉടമയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചേക്കും.
ഏപ്രില്‍ 28 ന് കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകള്‍ ഇതു തന്നെയാണെന്ന് സ്ഥിരീകരിയ്ക്കുന്ന രീതിയിലാണ് ഫൊറന്‍സിക പരിശോധന ഫലം.സിമന്റ് ചെരുപ്പില്‍ പറ്റിയിരുന്നതിനാല്‍ ആ ദിവസങ്ങളില്‍ നിര്‍മ്മാണ മേഖലയില്‍ കടന്നിട്ടുള്ളയാളാണ് കൊലയാളിയെന്ന് വ്യക്തമായിരുന്നു. കറുത്ത റബ്ബര്‍ ചെരുപ്പാണ് കണ്ടെടുത്തിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് പെരുമ്പാവൂര്‍ മേഖലയില്‍ ഇത്തരം ചെരുപ്പുകള്‍ ധരിയ്ക്കുന്നത്.അങ്ങനെയാകാം കനാലിലേയ്ക്ക് കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാം എന്ന സാധ്യതയും ബലപ്പെടുന്നു.സഹായകമായി കൊലയാളിയുടെ രക്തം വീടിന്റെ വാതില്‍ കൊളുത്തില്‍ പുരണ്ടതും ജിഷയുടെ വസ്ത്രത്തില്‍ ഉമിനീര് കണ്ടെത്തിയതും നഖത്തില്‍ കൊലയാളിയുടെ ചര്‍മ്മ കോശങ്ങള്‍ കണ്ടെത്തിയതും പിടിയിലാകുന്നത് യഥാര്‍ത്ഥ പ്രതി തന്നെയാണോ എന്ന് സ്ഥിരീകരിയ്ക്കാന്‍ സഹായകമാകും.
അതേസമയം ജിഷ വധത്തിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളിയെന്ന് നിഗമനംശക്തമാവുകയും ചെയ്യുന്നു..ജിഷ കൊല്ലപ്പെട്ട ശേഷം പെരുമ്പാവൂരില്‍ നിന്ന് അപ്രത്യക്ഷരായവരെയാണ് സംശയം.ഇവരുടെ മൊബൈല്‍ ഫോണുകള്‍ ജിഷ കൊല്ലപ്പെട്ട ശേഷം അടുത്ത ദിവസം വരെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ഓഫ് ചെയ്ത അവസ്ഥയിലാണ് . എന്നാല്‍ ഇവയൊക്കെ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് എടുത്തവയാണ്.
പൊലീസിന്റെ അഞ്ച് സംഘങ്ങളാണ് മറ്റ് സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തുന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് അന്വേഷണം നടക്കുന്നത്.സംശയകരമായി തോന്നുന്ന 100 ഫോണ്‍ കാളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.ഇന്ത്യ – ബംഗ്ളാദേശ് അതിര്‍ത്തിയിലെ മുര്‍ഷിദാബാദ് ജില്ലയിലും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം ജിഷയുടെ മാതാവ് രാജേശ്വരിയെ അന്വേഷണ സംഘം നുണപരിശോധനക്ക് വിധേയമാക്കിയേക്കും.കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിരന്തരമെന്ന വണ്ണം ചോദ്യം ചെയ്തിട്ടും കുടുംമ്പവുമായി അടുത്ത് ഇടപഴകിയിരുന്നവരെക്കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ നല്കാന് ഇവര്‍ തയ്യാറായിട്ടില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പലചോദ്യങ്ങള്‍ക്കും കൃത്യതയില്ലാത്ത ഉത്തരങ്ങളാണ് രാജേശ്വരി നല്‍കുന്നതെന്നും ചില ചോദ്യങ്ങളില്‍ ഒഴിഞ്ഞുമാറുന്നതായും അന്വേഷകസംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.വട്ടോളിപ്പടിയില്‍ പുറംപോക്കിലെ ഒറ്റമുറിവീട്ടില്‍ ഇവര്‍ ഇത്രയുംനാള്കഴിഞ്ഞിരുന്നത് പുറമേ നിന്നുള്ളവരുടെ സഹായംകൂടി സ്വീകരിച്ചായിരിക്കാമെന്നും ഇത്തരത്തില്‍ സഹായിച്ചവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ അത് ഒരുപക്ഷേ കൊലപാതകിയെ കണ്ടെത്താന്‍ വഴിതെളിച്ചേക്കാമെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടല്‍.നിലവിലെ നിയമപ്രകാരം രാജേശ്വരി സ്വയം സമ്മതിച്ചാല്‍ മാത്രമേ പോലീസിന് നേരിട്ട് നുണപരിശോധന നടത്താന്‍ കഴിയൂ.