കൊച്ചി: പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകം മറച്ചുവച്ച പോലീസ് പ്രതികളായി നിരപരാധികളായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കുടക്കാനും പദ്ധതിയിട്ടു. കൊലപാതകത്തിനുശേഷം
30 ന് രാവിലെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലെ സൂചനയനുസരിച്ച് ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളാണ് കൊലപാതകികളെന്ന് പോലീസ് കണ്ടെത്തിയതായാണ്. മാധ്യമങ്ങളില്‍ നിന്ന് സംഭവം മറച്ചുവെച്ച പോലീസ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊലപാതകേസില്‍ കസ്റ്റഡിയിലുണ്ടെന്ന സൂചനകള്‍ നല്‍കിയതും ഇതിനുവേണ്ടിയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തന്നതോടെ കേസ് ഫയല്‍ ക്ലോസ് ചെയ്യാമെന്നും പോലീസ് കരുതി.
പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട രണ്ടു തൊഴിലാളികളെ ഇതിനായി പോലീസ് കണ്ടെത്തുകയായിരുന്നു. 29 ന് വൈകിട്ടോടെ ഈ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഹാജരാക്കാനായിരുന്നു പദ്ധതി. ദലിത് വിദ്യാര്‍ത്ഥിനിയുടെ ഘാതകരെ രക്ഷിക്കാന്‍ ലോക്കല്‍ പോലീസ് അമിതമായ ഉത്സാഹം കാണിച്ചുവെന്നാണ് ഇതില്‍ നിന്ന് തെളിയുന്നത്.
ഏപ്രില്‍ മുപ്പതിന് രാത്രി പുറംലോകത്തെ ആദ്യമായി ഈ വാര്‍ത്ത അറിയിക്കുന്നത് ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡാണ്. തുടര്‍ന്ന് ഓന്നാം തിയതി രാവിലെ ഞങ്ങളുടെ പ്രതിനിധി പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ വിളിച്ചപ്പോള്‍ അറിയിച്ചത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയിലാണെന്നും വൈകിട്ടോടെ അറസ്റ്റുണ്ടാവുമെന്നുമാണ്. കൊച്ചിയിലെ മറ്റ് മാധ്യമ പ്രവര്‍ത്തകരോടും പോലീസ് ഇതേ കാര്യങ്ങള്‍ തന്നെയാണ് സൂചിപ്പിച്ചത്. മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയില്‍ സൂചിപ്പിക്കുകയും ചെയ്തു.
പ്രതികളെ രക്ഷിക്കാന്‍ പോലീസ് ബോധപൂര്‍വ്വമായ നീക്കങ്ങളാണ് നടത്തിയെന്ന് ഇതിലൂടെ വ്യക്തമാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇതര സംസ്ഥാന തൊഴിലാളികളാണ് കൊലപാതകികള്‍ എന്ന് സൂചിപ്പിച്ചത്. ക്രൂരമായ കൊലപാതകം മാധ്യമങ്ങളോട് ഗൗരവമായ്യല്ല പോലീസ് കൈകാര്യം ചെയ്തത്. സംഭവ ദിവസം പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് യുവതി തലയ്ക്കടിയേറ്റാണ് മരിച്ചത് എന്ന പച്ചക്കള്ളമാണ് പറഞ്ഞത്. അജ്ഞാതന്റെ അക്രമണമാണെന്നും ഇതര സംസ്ഥാന തൊഴിലാളികളെ സംശയമുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കൊലപാതക വാര്‍ത്തയുടെ ഗതി മാറിയതോടെ പോലീസ് ഈ നീക്കിത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു.
പോസ്റ്റുമാര്‍ട്ടത്തില്‍ പോലീസ് വീഴ്ച്ച വരുത്തുകയും മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്തതും ദുരൂഹതകള്‍ ഉയര്‍ത്തുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് മുതിര്‍ന്ന ഡോക്ടര്‍മാരുടെ സഹായം ഇല്ലാതെയായിരുന്നു. അജ്ഞാത മൃതദേഹത്തിന്റെ ലാഘവത്തോടെയാണ് ഡോക്ടറും ഈ കേസ് കൈകാര്യം ചെയ്തത്. തെളിവുകള്‍ നശിപ്പിക്കാനുള്ള എല്ലാ സാധ്യതകളും പോലീസ് ഒരുക്കിയെന്ന് തന്നെയാണ് ഇതോടെ തെളിയുന്നത്. കേസന്വേഷിച്ച സി ഐയും സ്ഥലം എസ് ഐയുമാണ് തെളിവുകള്‍ നശിപ്പിക്കുന്നതില്‍ പ്രധാന പ്രതികള്‍. എന്നാല്‍ ഇവര്‍ക്കെതിരെ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.