കാഞ്ഞിരപ്പള്ളി: നിയമസഭാ സീറ്റ് പ്രതീക്ഷിച്ച് നായർ സർവീസ് സൊസൈറ്റിയുടെ ഹ്യൂമൻ റിസോഴ്സ് മേധാവി സ്ഥാനം രാജി വച്ച കെ.ആർ രാജന് കിട്ടിയത് എട്ടിൻ്റെ പണി. ജോസഫ് വാഴക്കനും കോൺഗ്രസും ചതിച്ചതോടെയാണ് ഇദ്ദേഹത്തിന് ജോലിയും സീറ്റും നഷ്ടമായത്. ഇതേ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ ഡോ. ജയരാജിനെതിരെ മൽസരിക്കുവാൻ യൂഡിഎഫ് പരിഗണിച്ചിരുന്നയാളും എൻഎസ്എസിന്റെ മാനവ വിഭവ ശേഷി വകുപ്പ് മേധാവിയുമായിരുന്ന കെ.ആർ. രാജൻ ഇടതുപക്ഷത്തേക്ക് ചേക്കേറി.
കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റും, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറിയും, സാമൂഹ്യ പ്രവർത്തകനുമായിരുന്നു കെ.ആർ. രാജൻ. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഇദ്ദേഹം എൻ.സി.പി.യിൽ ചേർന്ന് പി.സി.ചാക്കോയ്‌ക്കൊപ്പം ഇടതു ജനാധിപത്യ മുന്നണിയിൽ പ്രവർത്തിക്കുവാൻ തീരുമാനിച്ചത്.
ജനാധിപത്യം നഷ്ടപ്പെട്ട് ഗ്രൂപ്പുകളികളിൽ ജനക്ഷേമം മറന്ന കോൺഗ്രസ്സിന് ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാനാവില്ലെന്നും നാടിന്റെവികസനവും, ജനക്ഷേമകരമായ പ്രവർത്തനങ്ങളും , വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ വളർച്ചയും മുമ്പോട്ടു കൊണ്ടുപോകുവാൻ കേരളത്തിൽ തുടർ ഭരണം ആവശ്യമാണെന്നതുമാണ് എൽ.ഡി.എഫിൽ ചേരാൻ കാരണമായി പറഞ്ഞത്. എൽഡിഎഫ് ചേർന്ന് ഡോ. ജയരാജിന്റെ വിജയത്തിനായി കെ രാജൻ പ്രവർത്തിക്കും.
എന്നാൽ കാഞ്ഞിരപ്പള്ളിയിൽ ഡോ. ജയരാജിനെതിരെ മത്സരിക്കാൻ സീറ്റ് നൽകാമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. പിന്നീട് കോൺഗ്രസിലെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ ജോസഫ് വാഴക്കൻ വരികയും, കെ ആർ രാജന് സീറ്റ് നിഷേധിക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്നതിനായി എൻഎസ്എസിന്റെ മാനവവിഭവശേഷി വകുപ്പ് മേധാവി സ്ഥാനം കെ ആർ രാജൻ രാജിവെച്ചിരുന്നു. കെ ആർ രാജന്റെ, രാജി ഇലക്ഷൻ സമയത്ത് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ യുഡിഎഫിന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.