കൊച്ചി: മന്ത്രി കെ.സി. ജോസഫിനെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിച്ച് ഉദാര സമീപനം സ്വീകരിക്കുകയാണെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കോടതി നടപടി അവസാനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. കോടതിയോട് അനാദരവ് കാണിക്കില്ല. കോടതിയോട് ബഹുമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.സി ജോസഫ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. കോടതിയില്‍ ഹാജരായിരുന്നു. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ചായത്തൊട്ടിയില്‍ വീണ കുറുക്കനെന്ന് വിശേഷിപ്പിച്ചതിനാണ് മന്ത്രിക്കെതിരെ കേസെടുത്തത്.ഇതിനിടെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ് ബുക്കില്‍ കുറിച്ചിട്ട പരാമര്‍ശങ്ങളുടെ പേരിലാണ് മന്ത്രി കോടതിയലക്ഷ്യക്കേസ് നേരിട്ടത്. ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ മന്ത്രിയും പരാതിക്കാരനായ വി. ശിവന്‍കുട്ടി എം.എല്‍.എയും ഹാജരായിരുന്നു. ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയതില്‍ നിരുപാധികം മാപ്പു ചോദിച്ച് മന്ത്രി കെ.സി. ജോസഫ് രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതു കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കണമെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ. എസ്. ശ്രീകുമാര്‍ ആവശ്യപ്പെട്ടു. ഇതിലൊന്നും മന്ത്രി കുറ്റംചെയ്തതായി സമ്മതിച്ചിട്ടില്ലെന്നും ആ നിലയ്ക്ക് മാപ്പപേക്ഷ നിയമപ്രകാരം സ്വീകരിക്കാനാവില്ലെന്നും പരാതിക്കാരനായ വി. ശിവന്‍കുട്ടിക്കു വേണ്ടി ഹാജരായ അഡ്വ. സി.പി. ഉദയഭാനു വാദിച്ചു. എന്നാല്‍ മാപ്പപേക്ഷ സ്വീകരിക്കണോയെന്ന് കോടതിയാണ് വിലയിരുത്തേണ്ടതെന്ന് അമിക്കസ് ക്യൂറി അഡ്വ. പി.ബി. കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
തെറ്റു സമ്മതിച്ചാണ് മന്ത്രി ഖേദപ്രകടനവുമായി കോടതിയില്‍ നില്ക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. കോടതിയലക്ഷ്യക്കേസില്‍ നടപടി തുടങ്ങിക്കഴിഞ്ഞാല്‍ കോടതിക്കും കേസ് നേരിടുന്നവര്‍ക്കുമാണ് പ്രാധാന്യം. പരാതിക്കാരന് പരിമിതമായ പങ്കാണുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തില്‍ ഫെയ്‌സ്ബുക്കില്‍ തന്നെ മാപ്പ് പറഞ്ഞു മന്ത്രി തലയൂരുകയായിരുന്നു.