
തിരുവനന്തപുരം: മുസ്ലീം ലീഗില്‍ നിന്ന് കെ.ടി.ജലീൽ രാജിവെച്ച് പുറത്ത് പോയത് ലീഗിന് കനത്ത നഷ്ടം തന്നെയായിരുന്നു എന്ന് തെളിയിക്കുന്ന വെളിപ്പെടുത്തൽ .ലീഗിൽ നിന്ന് രാജിവെച്ചശേഷം കുഞ്ഞാലിക്കുട്ടി രണ്ട് തവണ തിരികെ ലീഗിലേയ്ക്ക് മടങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും സി.പി.ഐ.എം എം.എല്‍.എയുമായ കെ ടി ജലീല്‍. കുടുംബമാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമായിരുന്നു ആദ്യത്തെ ക്ഷണമെന്ന് മന്ത്രി പറയുന്നു. കോഴിക്കോട്ട് ഒരു പരിപാടിയിക്കിടെ ‘ഇങ്ങനെയൊക്കെ ആയാല്‍ മതിയോ? നമുക്ക് ഒരുമിച്ച് പോകേണ്ടേ?’ എന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചുവെന്ന് ജലീല്‍ പറഞ്ഞു.
കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്ക് അകത്ത് വെച്ച് പാര്‍ട്ടിയിലേക്ക് തിരികെ വരാനുള്ള ആഗ്രഹം കുഞ്ഞാലിക്കുട്ടി വീണ്ടും പ്രകടിപ്പിച്ചെന്നും കെ ടി ജലീല്‍ പറഞ്ഞു. എന്നാല്‍ സി.പി.ഐ.എം തന്നെ വിശ്വസിക്കുന്നുണ്ടെന്നും അതിനു വിരുദ്ധമായൊന്നും ചെയ്യില്ലെന്ന് താന്‍ പറഞ്ഞതായും ജലീല്‍ കൂട്ടിച്ചേര്‍ത്തു.യൂത്ത് ലീഗ് നേതാവായിരുന്ന കെ ടി ജലീല്‍ 2005ലാണ് നേതൃത്വത്തിനെതിരെ തിരിഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്. 2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച ജലീല്‍ പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയിരുന്നു.