ലാവ്‌ലിനു മറുപടി ടൈറ്റാനിയം: അഴിമതിക്കേസില്‍ ഹൈക്കോടതി ഉമ്മന്‍ചാണ്ടിക്കും രമേശിനുമെതിരെ

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പു ആയുധമൊരുക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ടൈറ്റാനിയം കേസില്‍ സര്‍ക്കാരിന്റെ തിരിച്ചടി. ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരായ അന്വേഷണം തുടരാമെന്നു ഹൈക്കോടതി പ്രഖ്യാപിച്ചതോടെയാണ് ഇപ്പോള്‍ കേസ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കാനുള്ള കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ തുടരന്വേഷണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്‌റ്റേ ജസ്റ്റിസ് ബി. കെമാല്‍പാഷ നീക്കി. കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളിലൊരാളായ കമ്പനി ഉദ്യോഗസ്ഥന്‍ സന്തോഷ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഹര്‍ജിക്കാരനെതിരായ സ്‌റ്റേ ഉത്തരവ് കോടതി നിലനിര്‍ത്തിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നെക്കോണ്‍ കമ്പനി വഴി ഫിന്‍ലാന്‍ഡിലെ കമ്പനിക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനു കരാര്‍ നല്‍കിയതില്‍ 256 കോടിരൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.
മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്കെതിരേയായിരുന്നു അന്വേഷണം. പൊതുമരാമത്ത്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നേരത്തേ ഹൈക്കോടതിയില്‍നിന്നു സ്‌റ്റേ സമ്പാദിച്ചിരുന്നു. കേസ് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

Top