മലയാളത്തിന്റെ സിനിമാ കാരണവര്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു; വില്ലനായി വെള്ളിത്തിരയിലെത്തി കോമഡിയിലൂടെ ആസ്വാദകരെ കീഴടക്കിയ അഭിനയ പ്രതിഭയ്ക്ക് വിട

കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെയും കോമഡിയിലൂടെയും മലയാളത്തിലെ സിനിമാ ആസ്വാദകരുടെ പ്രിയങ്കരനായിരുന്ന അഭിനയ പ്രതിഭ പറവൂര്‍ ഭരതന്‍ അന്തരിച്ചു(86)വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1951ല്‍ രക്തബന്ധം എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണ് അഭിനയജീവിതം തുടങ്ങിയത്. 2009വരെ സിനിമാ ലോകത്ത് സജീവമായിരുന്നു.

ആയിരത്തിലേറെ ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യകാല സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം പിന്നീട് കോമഡി വേഷത്തിലേക്കു മാറി. അദ്ദേഹം അഭിനയിച്ച ചെമ്മീന്‍ എന്ന ചിത്രത്തിന്റെ അന്‍പതു വര്‍ഷം പിന്നിടുന്ന ദിവസമാണ് ഭരതന്റെ അന്ത്യമെന്നത് യാദൃശ്ചികമാണ്. ഭാര്യ തങ്കമണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള സിനിമയുടെ എന്നത്തെയും കാരണവരായി അവരോധിച്ചിരിക്കുന്ന തിക്കുറിശ്ശിയുടെ തൊട്ടു പിന്നാലെയാണ് ഭരതനും മലയാള സിനിമയിലെത്തിയത്, സ്വന്തം ശൈലിയുമായി. വടക്കന്‍ പറവൂരിനടുത്ത് മൂത്തകുന്നം കരയില്‍ വാവക്കാട് 1928ല്‍ ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടായിരുന്നു ഭരതന്റെ ജനനം. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയപ്പോള്‍ ആ ബാല്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം കയര്‍ തൊഴിലാളിയായ അമ്മ കുറുമ്പക്കുട്ടിയുടെ ചുമതലയായി. എന്നാല്‍ സ്‌കൂള്‍ തലത്തില്‍ തന്നെ ഭരതനിലെ അഭിനയ ചാതുര്യം മറനീക്കി പുറത്തുവന്നിരുന്നു.

സ്‌കൂളില്‍ ഒരു തെങ്ങുകയറ്റത്തൊഴിലാളിയെ മോണോ ആക്ടിലൂടെ അവതരിപ്പിച്ച ഭരതന്‍ സ്വയം അറിയാതെ നാടക വേദിയിലേക്കുള്ള സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മോണോ ആക്ട് കണ്ട കെടാമംഗലം സദാശിവന്‍ ഭരതന് ആദ്യ അവസരം നല്‍കി. അങ്ങിനെ അന്ന് ഒരു നാടകത്തില്‍ കെട്ടിയ ജന്മി വേഷം പിന്നീട് സിനിമയിലേക്കുള്ള ആദ്യ ചവിട്ടുപടിയായി എന്നു കരുതാം.

നാടകം ഭരതന് ജീവിതമായിരുന്നു, സിനിമ ജീവിത വ്രതവും. ‘മാറ്റൊലി’ എന്ന നാടകത്തിലെ നായിക ഭരതന്റെ ജീവിത സഖിയായതും മറിച്ചൊരു കാരണം കൊണ്ടാവില്ല. സിനിമയില്‍ പേര് വളരുന്നതിനൊപ്പം തന്റെ നാടിന്റെ പേരും വളരുന്നത് സാകൂതം നോക്കികാണുന്ന നടനാണ് പറവൂര്‍ ഭരതന്‍. 1940കളുടെ മധ്യത്തോടെ ആ പ്രദേശത്തുള്ള അമേച്വര്‍ നാടകസമിതിയികളിലെ ഒരു സ്ഥിരം സാന്നിധ്യമായി ഈ നടന്‍ മാറി. ജോസ് പ്രകാശിന്റെ നാടകസമിതിയിലും അദ്ദേഹം അഭിനയിച്ചു. ഈ നാടകബന്ധങ്ങളാണ് ഭരതനെ സിനിമയിലെത്തിച്ചത്.

1964ല്‍ എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത കറുത്ത കൈയിലെ മുഴുനീള വില്ലന്‍ വേഷം ആണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ആദ്യ വഴിത്തിരിവ്. പഞ്ചവര്‍ണത്തത്ത പോലെ എന്ന പ്രശസ്തമായ ഗാനം പാടി അഭിനയിച്ചത് ഭരതനായിരുന്നു. പിന്നീട് പലതരത്തിലുള്ള റോളുകളും അദ്ദേഹത്തെ തേടിയെത്തി. ഹാസ്യറോളുകള്‍ മുതല്‍ വില്ലന്‍ വേഷങ്ങളും സ്വഭാവനടന്റെ റോളുകളും ഒക്കെ അദ്ദേഹം ചെയ്തു.

Top