ചാലക്കുടി: കാലഭവന്‍ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമോ എന്നുറപ്പിക്കാതെപോലീസ്. അതേ സമയം മണിയുടെ ഭാര്യ പിതാവിനെയും സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്യും. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങളാണ് മരണത്തിലേക്ക് എത്തിയതെന്നകാര്യവും പോലീസ് പരിശോധിക്കും.
നടന്‍ കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോയെന്നു ഇപ്പോള്‍ പറയാനാവില്ലെന്നു ക്രൈംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജന്‍. മരണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും എസ്പി പറഞ്ഞു. കലാഭവന്‍ മണിയുടെ ചികില്‍സയില്‍ പിഴവുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ കൊച്ചി പൊലീസിന് നിര്‍ദേശം നല്‍കി. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും. ആശുപത്രി റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും തമ്മില്‍ വൈരുധ്യമുണ്ടായിരുന്നു.
അതേസമയം, നടന്‍ കലാഭവന്‍ മണിയുടെ തറവാട്ടു പറമ്പില്‍നിന്ന് കണ്ടെടുത്ത ക്ലോര്‍പൈറിഫോസ് കീടനാശിനി വാങ്ങിയവരെ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. ചാലക്കുടിയിലെ നാലു കടകളില്‍ കീടനാശിനി വില്‍ക്കുന്നതായി കണ്ടെത്തി. സമീപദിവസങ്ങളില്‍ കീടനാശിനി വാങ്ങിയവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.മണിയോ സുഹൃത്തുക്കളോ കീടനാശിനി വാങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കും.
മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ താമസിക്കുന്ന തറവാട്ടു പറമ്പില്‍ നിന്നുമാണ് കീടനാശിനിയുടെ ടിന്നുകള്‍ കണ്ടെത്തിയത്. മണിയുടെ ഔട്ട്ഹൗസായ പാടിയിലെ സെപ്ടിക് ടാങ്കില്‍നിന്നു കണ്ടെടുത്ത വസ്തുക്കളില്‍ കീടനാശിനിക്കുപ്പിയും ഉണ്ടെന്നു സൂചനയുണ്ട്. രാസവസ്തു മിശ്രിതം അടങ്ങിയ കുപ്പിയാണ് കണ്ടെത്തിയതെന്നും കീടനാശിനിയാണോ ഇതിലുള്ളതെന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് പറഞ്ഞു.
നടന്‍ കലാഭവന്‍ മണി മരിച്ചതു വിഷം ഉള്ളില്‍ച്ചെന്നാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. കലാഭവന്‍ മണി മരിച്ചതു ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍ കൊച്ചിയിലെ രാസപരിശോധനാ ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. മണിയുടെ ശരീരത്തില്‍ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.