മണിയുടെ മരണം ഉത്തരം കിട്ടാതെ പോലീസ്; കാക്കനാട് ലാബില്‍ നിന്ന് ആന്തരീകാവയവങ്ങള്‍ പോലീസ് തിരിച്ചുവാങ്ങി

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസും ഇരുട്ടില്‍ തപ്പുന്നു. മരണകാര്യത്തില്‍ ഇതുവരെ ക്യത്യമായ കണ്ടെത്തലുകള്‍ നടത്താന്‍ ആഴ്ച്ചകള്‍ പിന്നിട്ടിട്ടും പോലീസിനായിട്ടില്ല. ഇതിനിടയില്‍ മരണവുമായി ബന്ധപ്പെട്ട് ആന്തരികാവയവങ്ങള്‍ കൊച്ചി കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ഇനി പരിശോധിക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചു.

ഇതേ തുടര്‍ന്ന് കാക്കനാട്ടെ ലാബില്‍ നിന്ന് അവയവങ്ങള്‍ പൊലീസ് തിരികെ വാങ്ങുകയും ചെയ്തു. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധന നടത്താനാണ് പൊലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മണിയുടെ ശരീരത്തില്‍ കീടനാശിനിയായ ക്‌ളോര്‍ പൈറിഫോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് കാക്കനാട്ടെ ലാബില്‍ ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിയുടെ മരണവുമായി ബന്ധപ്പെട്ട് മുന്നോറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിലൊന്നും ആത്മഹത്യയുടേയോ കൊലപാതകത്തിന്റേയും സാധ്യതകളും കണ്ടെത്താനായില്ല. സ്വാഭാവിക മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതുകൊണ്ട് കൂടിയാണ് കാക്കനാട്ടെ ലാബിനെ പൊലീസ് അവശ്വസിക്കുന്നത്. മാരകമായ കരള്‍ രോഗമാണ് മരണ കാരണമെന്ന നിഗമനത്തിന് ശക്തികൂടിയ സാഹചര്യത്തിലാണ് ഇത്. കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ മാരക കീടനാശിനിയുടെ അംശം മണിയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്നായിരുന്നു അദ്ദേഹത്തെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്.

ക്‌ളോര്‍ പൈറിഫോസ് എന്ന കീടനാശിനിക്ക് അതിരൂക്ഷ ഗന്ധമാണ്. സ്വാഭാവികമായും ഇതിന്റെ അളവ് കൂടുതലുണ്ടെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മനസിലാകേണ്ടിയിരുന്നു. എന്നാലത് കണ്ടെത്താനായിരുന്നില്ല. അതേസമയം ചില വിഷഹാരികള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലത് ഈ കീടനാശിനി ആണെന്ന് ഉറപ്പും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്തരീകാവയങ്ങള്‍ രാസപരിശോധനക്ക് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കണ്ടെത്താന്‍ കഴിയാത്ത കീടനാശിനിയുടെ സാന്നിദ്ധ്യം കാക്കനാട്ടെ സര്‍ക്കാര്‍ ലാബില്‍ കണ്ടെത്തുകയും ചെയ്തു. ഇതാണ് ലാബിനെ സംശയിക്കാന്‍ കാരണം.

ഈ സാഹചര്യത്തിലാണ് ഹൈദരാബാദിലെ ലാബിലേക്ക് അയക്കാനുള്ള തീരുമാനം. ഡിജിപി സെന്‍കുമാറിന്റെ കൂടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. ഹൈദരാബാദിലെ ലാബില്‍ അത്യാധുനിക സംവിധാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ സൂക്ഷ്മമായ പരിശോധന നടക്കും. ഇതിലൂടെ കീടനാശിനിയില്‍ വ്യക്തത വരും. ഇതിനൊപ്പം അമൃതാ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പരിശോധിക്കും. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ ഡിജിപി നടപടികളെടുത്തു കഴിഞ്ഞു. മണിയുടെ മരണത്തിലെ ദുരൂഹത പൂര്‍ണ്ണമായും നീ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിന് ശേഷമേ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നതില്‍ തീരുമാനം എടുക്കൂ.

മാരക കരള്‍ രോഗത്തിന് കലാഭവന്‍ മണി അടിമായായിരുന്നു. ഇത് വകവയ്ക്കാതെയുള്ള മദ്യപാനമാണ് മരണ കാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിഗമനം. എന്നാല്‍ ദുരൂഹതകള്‍ ആരോപിച്ച് കുടുംബ രംഗത്ത് വന്നതോടെ ആഭ്യൂഹങ്ങളും ശക്തമായി. മണിയുടെ സഹായികളെ പൊലീസ് ചോദ്യം ചെയ്തു. മണിയുടെ ഔട്ട് ഹൗസില്‍ തലേദിവസം എത്തിയ എല്ലാവരേയും ചോദ്യം ചെയ്യുകയും ചെയ്തു. മദ്യത്തിന്റെ ഉപയോഗത്തില്‍ സൂചന കിട്ടിയെങ്കിലും കീടനാശിനി പ്രയോഗത്തില്‍ ഒരു വ്യക്തതയും വന്നില്ല. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന് നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.

ഔട്ട് ഹൗസില്‍ മണിയും സുഹൃത്തുക്കളും വാറ്റ് ചാരായം ഉപയോഗിച്ചിരുന്നുവെന്നും ഈ വാറ്റ് ചാരായത്തില്‍ നിന്നാകാം കീടനാശിനി മണിയുടെ ശരീരത്തില്‍ കലര്‍ന്നതെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് പൊലീസിന് ബോധ്യപ്പെട്ടവെന്നാണ് സൂചന.

Top