കലാഭവന്‍ മണിയുടെ മരണം ഉത്തരം കണ്ടെത്താനാകാതെ പോലീസ്; പരാതിയുമായി മണിയുടെ കുടുംബം അച്യുതാനന്ദനെ കണ്ടു

ചാലക്കുടി: കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന്റെ കാരണം കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. മരണം നടന്ന് ഒരു മാസം തികയാറാകുമ്പോഴും മരണ കാരണം പോലും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവിധ റിപ്പോര്‍ട്ടുകള്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് പോലീസിനെ കുഴയ്ക്കുന്ന പ്രധാന ഘടകം.

ഇങ്ങനെ അന്വേഷണം നീളുന്നതിന് കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കുടുംബം അറിയിക്കുകയും ചെയ്തു. മരണകാരണം അറിയാന്‍ വൈകുന്നതില്‍ അതൃപ്തി അറിയിച്ച് കുടുംബം വി. എസ്. അച്യുതാനന്ദന് പരാതി നല്‍കി. അതേസമയം രോഗം മൂലമുള്ള മരണത്തിനാണ് സാധ്യത കൂടുതലെങ്കിലും കേന്ദ്രലാബിലെ രാസപരിശോധനാഫലം വന്നശേഷം നിഗമനത്തിലെത്താമെന്നാണ് പൊലീസിന്റെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വാഭാവിക മരണമെന്ന നിഗമനത്തെ കുടുംബം പൂര്‍ണമായും വിശ്വസിക്കുന്നില്ല. മരണകാരണത്തില്‍ വ്യക്തത ഉടന്‍ വരുത്തണമെന്നാണ് വീട്ടിലെത്തിയ വി. എസിന് നല്‍കിയ പരാതിയിലെ ആവശ്യം. മരത്തില്‍ കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ന്യായമാണെന്ന് വിംസ് അഭിപ്രായപ്പെടുകയും ചെയ്തു. മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വി എസ് പറഞ്ഞു.

അന്യം നിന്നുപോയ നാടന്‍പാട്ട് കലയെ പുനരുദ്ധീകരിച്ച മഹാനായൊരു കലാകാരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ വേര്‍പാട് കലാകേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. മരണം നടന്ന് ഒരുമാസമാകുമ്പോഴും വീട്ടുകാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പൊലീസിന് സാധിക്കുന്നില്ലെന്നും വിഷയത്തില്‍ ഗൗരവമായി ഇടപെടുമെന്നും വി എസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മണിയുടെ ഭാര്യ നിമ്മി, മകള്‍ ശ്രീലക്ഷ്മി, സഹോദരന്‍ രാമകൃഷ്ണന്‍ എന്നിവരെ ആശ്വസിപ്പിച്ചാണ് വി എസ് മടങ്ങിയത്.

ഒരു മാസം മുമ്പ് മാര്‍ച്ച് അഞ്ചിന് രാവിലെയാണ് കലാഭവന്‍ മണിയില്‍ അസ്വസ്ഥതകള്‍ കണ്ട് തുടങ്ങിയത്. രക്തമടക്കം ഛര്‍ദിച്ച മണിയെ വൈകിട്ടോടെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറാം തീയതി രാത്രി ഏഴരയോടെ മരിച്ചു. മണിയുടെ ശരീരത്തില്‍ മെഥനോളിനൊപ്പം കീടനാശിനിയുമുണ്ടെന്ന് രാസപരിശോധനഫലമെത്തുകയും വീട്ടുകാര്‍ കൂട്ടുകാരെയടക്കം സംശയിക്കുകയും ചെയ്തതോടെ ദുരൂഹത വര്‍ധിച്ചു.

ആശുപത്രിയിലാകുന്നതിന് തലേദിവസം പാടിയില്‍ നടന്ന ആഘോഷത്തെയും പങ്കെടുത്തവരെയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. ഒട്ടേറെ പേരെ ചോദ്യം ചെയ്‌തെങ്കിലും കൊല്ലപ്പെടാനോ ആത്മഹത്യ ചെയ്യാനോ ഉള്ള സാധ്യതകളൊന്നും ലഭിച്ചില്ല. ഇതിനിടെ ആന്തരീകാവയവങ്ങളുടെ രാസപരിശധനാഫലത്തില്‍ ആശയക്കുഴപ്പം വന്നതോടെ കേന്ദ്രലാബിലേക്ക് വീണ്ടും പരിശോധനക്കയച്ചു. കീടനാശിനിയുടെ അളവ് വ്യക്തമാക്കുന്ന ഈ ഫലം ലഭിച്ചശേഷം മരണകാരണം സ്ഥിരീകരിക്കാമെന്ന നിഗമനത്തിലാണ് ഒരുമാസം കഴിയുമ്പോള്‍ അന്വേഷണമെത്തി നില്‍ക്കുന്നത്.

കലാഭവന്‍ മണിയുടെ മരണം സ്വാഭാവികമാണെന്ന വിലിയിരുത്തലിലേക്ക് പൊലീസ് നീങ്ങവേ അന്വേഷണത്തിന്റെ ഗതിമാറ്റി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മണി മരിച്ചതു ക്‌ളോര്‍പൈറിഫോസ് കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നതുകൊണ്ടാണെന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ഡോക്ടര്‍മാര്‍ രേഖാമൂലം നല്‍കുന്ന ആദ്യ റിപ്പോര്‍ട്ടാണിത്. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് നല്‍കിയത്.

മണിക്കുണ്ടായിരുന്ന കരള്‍രോഗം മരണം വേഗത്തിലാക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, കരള്‍രോഗം മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മണിയെ ചികിത്സിച്ച കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍, ഇതു കണ്ടെത്താനുള്ള കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന് അമൃതയിലെ ലാബ് റിപ്പോര്‍ട്ടിലുണ്ട്. രോഗിയുടെ നില മോശമായതിനാലാകാം അതു നടത്തിയിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സ്വാഭാവിക മരണമായി മണിയുടെ മരണത്തെ എഴുതി തള്ളരുതെന്ന സൂചനയാണ് ഇതിലുള്ളത്.

മണിയുടെ ആന്തരികാവയവങ്ങള്‍ കാക്കനാട്ടെ ലാബിലാണ് പരിശോധിച്ചത്. ഇതിലെ നിഗമനങ്ങള്‍ മുഖവിലയ്ക്ക് എടുത്താണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീര്‍ ഹുസൈന്‍ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. മദ്യത്തിലെ വിഷാംശം അപകടകരമായ തോതിലല്ലെന്നാണു റിപ്പോര്‍ട്ടിലെ സൂചന. മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം രാസവിഷംതന്നെയാണ്. എന്നാല്‍ ഇതു പച്ചക്കറിയിലൂടെ അകത്തെത്തിയതാണോ നേരിട്ട് അകത്തെത്തിയതാണോ എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനാകില്ല.

പച്ചക്കറിയിലൂടെ അകത്തെത്തുന്ന വിഷാംശം ഇങ്ങനെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താവുന്ന അളവില്‍ രക്തത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. കാര്‍ഷിക സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പഠനറിപ്പോര്‍ട്ടിലെ വിവരവും പൊലീസ് ശേഖരിക്കും. ഈ സാഹചര്യത്തില്‍ ഹൈദരാബാദിലെ ലാബിലെ കണ്ടെത്തലും നിര്‍ണ്ണായകമാകും. കീടനാശിനി സാന്നിധ്യം അവിടേയും സ്ഥിരീകരിച്ചാല്‍ മണിയുടെ മരണം അസ്വാഭാവികമെന്ന നിഗമനത്തില്‍ പൊലീസിന് എത്തേണ്ടിയും വരും.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് 200 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ മൊഴികളില്‍ ഒന്നും അസ്വാഭാവിക മരണത്തിന്റെ കാരണങ്ങള്‍ പൊലീസിന് കണ്ടെത്താനായില്ല. കരള്‍ രോഗം മൂലം മണി മരിച്ചതിന്റെ സൂചനയാണ് ലഭിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടവരെ വീണ്ടും ചോദ്യം ചെയ്തു. മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബ ആരോപിക്കുന്ന സാഹചര്യത്തില്‍ കരുതലോടെ മാത്രമേ അന്തിമ നിഗമനത്തില്‍ പൊലീസ് എത്തൂ

Top