
സ്വന്തം ലേഖകൻ
പാലക്കാട്: 50,000 കോടി രൂപയോളം ആസ്തിയുള്ള പ്രതിരോധ സ്ഥാപനമായ ബി.ഇ.എം.എല്ലിന് നരേന്ദ്രമോദി സർക്കാർ വിലയിട്ടത് 518 കോടി രൂപ മാത്രം. മെഡിക്കൽ കോഴയുടെ ആയിരം മടങ്ങുള്ള വൻ അഴിമതിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് പാലക്കാട് എം.പി എം.ബി രജേഷ് ഇതിന്റെ തെളിവുകൾ പുറത്തു വിട്ടു.
വിൽപ്പനയ്ക്ക് വെച്ച ബി.ഇ.എം.എല്ലിന് വെറും 518.44 കോടി രൂപ മാത്രം വിലയിട്ടത്, വാങ്ങാൻ വരുന്ന സ്വകാര്യ കുത്തകയ്ക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്ന് എം.ബി രാജേഷ് ആരോപിച്ചു. യഥാർത്ഥ വിലയുടെ നൂറിലൊന്ന് മാത്രമാണ് ഇതെന്ന് പറഞ്ഞ രാജേഷ് പാർലമെന്റിൽ തന്റെ ചോദ്യത്തിന് ലഭിച്ച മറുപടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
ബി.ഇ.എം.എല്ലിന്റെ ആകെ ഭൂമി 4191.56 ഏക്കർ. ഇതിൽ 2696.63 ഏക്കർ സ്വന്തം ഭൂമിയും 1494.93 ഏക്കർ പാട്ടഭൂമിയുമാണ്. ബാംഗ്ലൂർ, കോലാർ, ചെന്നൈ, മൈസൂർ, ന്യൂദൽഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടിയാണെന്നും എന്നാൽ മോദി സർക്കാരിന്റെ കണക്കിൽ ഇതു വെറും 92 കോടിയാണെന്നും രാജേഷ് ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ പത്തു വർഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബി.ഇ.എം.എൽ നികുതിയിനത്തിൽ മാത്രം നൽകിയത് 6409.89 കോടി രൂപയാണ്. ഇക്കഴിഞ്ഞ വർഷം മാത്രം നികുതിയടച്ചത് 693.46 കോടിയാണ്. അതിനേക്കാൾ 175 കോടി കുറവാണ് മോദി സർക്കാർ കമ്പനിക്കാകെ കണക്കാക്കിയ വിലയെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ പത്തുവർഷം കൊണ്ടു നികുതിക്ക് പുറമെ 76.10 കോടി രൂപ വേറെയും ഖജനാവിന് നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞുവെന്നും രാജേഷ് പറഞ്ഞു. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്പതിനായിരം കോടി രൂപയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവർക്കെതിരെ രാജ്യസ്നേഹികൾ പ്രതികരിക്കമമെന്നും രാഷ്ട്രീയം മറന്ന് ഒന്നിക്കമമെന്നും പറഞ്ഞു കൊണ്ടാണ് രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
എം.ബി രാജേഷ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപത്തിൽ:
മാപ്പർഹിക്കാത്ത കാട്ടുകൊള്ള എല്ലാവരും അറിയുക. ഈ കൊടും വഞ്ചനക്കും രാജ്യദ്രോഹത്തിനുമെതിരെ പ്രതികരിക്കുക. മെഡിക്കൽ കോഴയുടെ ആയിരം മടങ്ങുള്ള വൻ അഴിമതി ഇതാണ്.
ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എൽ (ബെമൽ) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സർക്കാർ കണക്കാക്കിയത് വെറും 518. 44കോടി മാത്രം !യഥാർത്ഥ വിലയുടെ നൂറിലൊന്ന് വിൽപ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാൻ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടിയാണ്. (ഞാൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് വെള്ളിയാഴ്ച ലഭിച്ച മറുപടി ഇവിടെ നൽകുന്നു. )
1. ബെമലിന്റെ ആകെ ഭൂമി 4191. 56 ഏക്കർ. ഇതിൽ 2696. 63 ഏക്കർ സ്വന്തം ഭൂമിയും 1494. 93 ഏക്കർ പാട്ടഭൂമിയുമാണ്. ബാംഗ്ലൂർ, കോലാർ, ചെന്നൈ, മൈസൂർ, ന്യൂഡൽഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടി. മോഡി സർക്കാരിന്റെ കണക്കിൽ വെറും 92കോടി !
2. കഴിഞ്ഞ പത്തുവർഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബെമൽ നികുതിയിനത്തിൽ മാത്രം നൽകിയത് 6409. 89കോടി രൂപ. ഇക്കഴിഞ്ഞ വർഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാൾ 175കോടി കുറവാണ് മോഡി സർക്കാർ കമ്പനിക്കാകെ കണക്കാക്കിയ വില എന്നുവരുമ്പോൾ ഈ പെരുംകള്ളന്മാരെ എന്തു വേണം ?
3. നികുതിക്ക് പുറമെ ഡീസന്റായി 76.10കോടി രൂപ വേറെയും ഖജനാവിന് കഴിഞ്ഞ പത്തു വർഷം കൊണ്ട് നൽകി.
4. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണ്.
അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവർക്കെതിരെ രാജ്യസ്നേഹികൾ പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക