
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്തെ 14 മെഡിക്കൽ കോളജുകളിൽ മരുന്നു പരീക്ഷണവും മൃതദേഹ വിൽപ്പനയും നടക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. അന്താരാഷ്ട്ര മരുന്നുകമ്പനികൾ മരുന്നു പരീക്ഷണത്തിനായി കേരളത്തിലെ സ്വാകാര്യ മെഡിക്കൽ കോളജുകളെ തിരഞ്ഞെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ മരുന്നു പരീക്ഷണം നടത്തുന്നതിനു ലക്ഷങ്ങളാണ് സ്വകാര്യ മെഡിക്കൽ കോളജുകൾ ഈടാക്കുന്നതെന്നാണ് സൂചനകൾ.
സ്വകാര്യ മെഡിക്കൽ കോളജുകളിൽ 120 മരുന്നുകളാണ് രോഗിയിൽ പരീക്ഷണത്തിനു വിധേയമാക്കുന്നത്. അമേരിക്കയിലെ പ്രധാന മരുന്നു കമ്പനികളുടെ മരുന്നുകളാണ് പരീക്ഷണത്തിനു ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാംക്രമിക രോഗങ്ങളും പകർച്ച വ്്യാധികളും അടക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുള്ള മരുന്നുകളാണ് ഇപ്പോൾ രോഗികളിൽ പരിശോധിക്കുന്നത്.
രോഗികളിൽ മരുന്നു പരീക്ഷണം നടത്തുന്നതിനു കർശന നിയന്ത്രണങ്ങളുള്ള രാജ്യത്താണ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി രഹസ്യമായി മരുന്നു പരീക്ഷണം നടത്തുന്നത്. മരുന്നു പരീക്ഷിക്കുന്ന വ്യക്തിയുടെ സമ്മതപത്രം വാങ്ങണമെന്നാണ് ചട്ടം. എന്നാൽ, രോഗി അറിയാതെ സമ്മതപത്രത്തിൽ ഒപ്പിട്ടു വാങ്ങിയാണ് സ്വകാര്യ ആശുപത്രികൾ തട്ടിപ്പ് നടത്തുന്നത്. ഇതിനു രോഗികൾക്കു പണം നൽകുന്നതായും രേഖയുണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.