
സ്‌പെഷ്യൽ റിപ്പോർട്ട്
തിരുവനന്തപുരം: മംഗളത്തിലെ ഫോൺ കെണിയിൽ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടമായ എൻ.സി.പി നേതാവ് എ.ജെ ശശീന്ദ്രൻ വീണ്ടും മന്ത്രിസ്ഥാനത്തേയ്ക്കു തിരികെ എത്താനൊരുങ്ങുമ്പോൾ മംഗളത്തിലെ ചതിയുടെ മനശാസ്ത്രത്തെ 13 ചോദ്യങ്ങളോടെ ചോദ്യം ചെയ്ത് മംഗളത്തിന്റെ സീനിയർ ന്യൂസ് എഡിറ്റർ രംഗത്ത്. വിവാദമായേക്കാവുന്ന 13 ചോദ്യങ്ങൾ ഉന്നയിച്ച മംഗളം സീനിയർ ന്യൂസ് എഡിറ്റർ വാർത്തയ്ക്കു പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിട്ടുണ്ട്. ശശീന്ദ്രനെ ഫോൺ കെണിക്കേസിൽ കുടുക്കിയതിനു ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതി കൂടിയാണ് ഇപ്പോൾ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട പ്രദീപ്.
പ്രദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
സർ
ഫോൺ കെണിയിൽ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട വ്യക്തി ആണ് അങ്ങ്. അങ്ങേയ്‌ക്കെതിരെ തിരുവനന്തപുരം സി ജെ എം കോടതിയിൽ സ്ത്രീ പീഡനത്തിൽ നിലനിന്ന കേസ് പരാതിക്കാരി ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് അങ്ങ് കറ്റവിമുക്തനാക്കപ്പട്ടു.
‘പരാതിക്കാരി’യുടെ പുതിയ നിലപാട് പ്രകാരം അങ്ങേയ്‌ക്കെതിരായ വാർത്ത ‘കളള വാർത്ത’ ആണ്
എന്നെ അന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരം ഞാൻ അവതരിപ്പിച്ചത് 100% സത്യസന്ധമായ വാർത്ത. എന്നാൽ പുതിയ സാഹചര്യത്തിൽ അത് കളള വാർത്ത ആയി മാറിയിരിക്കുന്നു.
ഇനി അങ്ങ് മന്ത്രി ആകുമായിരിക്കും.
അങ്ങ് മന്ത്രി ആകണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു കാരണം ഒരു മന്ത്രിക്കു നീതി ലഭ്യമാക്കാൻ വളരെ വളരെ എളുപ്പമാണ്..
2017 മാർച്ച് 26 ന് അങ്ങ് മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞത് രാഷ്ട്രീയ ധാർമ്മികതയിൽ വിശ്വസിച്ചായിരുന്നു. അതു കൊണ്ടു തന്നെ ഞാൻ അങ്ങയെ അന്ന് ഏറെ ബഹുമാനിച്ചു, അങ്ങയുടെ ചെയ്തിയിൽ ഏറെ ഏറെ വിയോജിപ്പുണ്ടായിരുന്നപ്പോഴും..
അങ്ങയുടെ രാജിക്ക് കാരണമായ വാർത്ത ഞാൻ ശക്തമായി അവതരിപ്പിച്ചതും 100% മാധ്യമ ധാർമ്മികതയിൽ ഉറച്ചു നിന്നുകൊണ്ടാണ്. ഒരു കളളവും ഇല്ലാതെ, അവതാരകനായ എന്നെ പറഞ്ഞു വിശ്വസിപ്പിച്ച കാര്യങ്ങൾ , അത് സത്യസന്ധമായി അവതരിപ്പിച്ചു. തൊഴിൽ ധർമ്മത്തിൽ 100% ഉറച്ചു നിന്നു കൊണ്ട്.
അങ്ങേയ്‌ക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പിലെത്തുമ്പോൾ ഇന്ന് ഒട്ടനവധി സംശയങ്ങൾ ഒട്ടനവധി ചോദ്യങ്ങൾ ഉയരുന്നു.
1. അങ്ങയുടെ രാജിയിൽ കലാശിച്ച വാർത്ത വാർത്തയുടെ സത്യ അസത്യങ്ങൾ എന്ത്?
2. സംസ്ഥാനത്തെ എ കെ ശശീന്ദ്രൻ എന്ന മന്ത്രിയെ കെണി വച്ചു പിടിച്ചത് ആര്?
2. അങ്ങ് ചതിക്കപ്പെട്ടതാണോ? എങ്കിൽ ആരാൽ?
3. അന്ന് അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദം ആരുടേത്?
4. അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദത്തോട് സംസാരിച്ച ശബ്ദത്തിനുടമ അര്?
5. അങ്ങയെ പോലെ ബഹുമാന്യനായ, സമ്മുന്നതനായ ഒരു മന്ത്രി, രാഷ്ട്രീയ നേതാവ്, കളള വാർത്തയാൽ അപഹസിക്കപ്പെട്ടോ?
6. അങ്ങേക്ക് വ്യക്തിപരമായി, പൊതു പ്രവർത്തകനെന്ന നിലയിൽ, കുടുംബനാഥനെന്ന നിലയിൽ, അങ്ങയുടെ കുടുംബത്തിൽ പിറക്കും പിറക്കും തലമുറയ്ക്ക്, അങ്ങയുടെ പൂർവികർക്ക്, കളളവാർത്ത കൊണ്ട് കൊടിയ നാണക്കേട് ഉണ്ടായോ?
7. NCP എന്ന ദേശീയ പാർട്ടിക്ക് അങ്ങേയ്‌ക്കെതിരായ വാർത്ത കാരണം ചരിത്രപരമായ നാണക്കേട് ഉണ്ടായോ?
8. അങ്ങനെ എങ്കിൽ ആ വാർത്ത സൃഷ്ടിച്ച കുബുദ്ധികൾ ആര് ? കുത്സിത മനസുകൾ ആര്?
9. മന്ത്രി ആകുന്ന അങ്ങ് അങ്ങേയ്‌ക്കെതിരെ കളള വാർത്ത സൃഷ്ടിച്ചവർക്കെതിരെ എന്തു നടപടി സ്വീകരിക്കും?
10. അങ്ങേയ്ക്ക് മാനഹാനി ഉണ്ടാക്കിയവർക്കെതിരെ ‘ഒരു രൂപ’ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുമോ?
11. വാർത്തയിലെ ശബ്ദങ്ങൾ പരിശോധിച്ച് സത്യം പൊതുസമൂഹത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമോ?
12. വസ്തുതകൾ സത്യസന്ധമായി അറിയാൻ എന്നെ പോലെ അങ്ങേയ്ക്കും രാജ്യത്തെ പൊതുസമൂഹത്തിനും അതിയായ ആഗ്രഹമുണ്ട്. ആയതിനാൽ ഈ കേസിലെ നിഗൂഢതകൾ, ഒത്തുകളികൾ, ഗൂഡാലോചനകൾ, നീക്കി കിട്ടാൻ സത്യസന്ധമായ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ, നീതിമാനായ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്,, ഡോക്കറ്റ് നമ്പർ ഇതാണ് ….
Docket Number CM Office G 180103358
ഈ പരാതി മുക്കാൻ അണിയറ നീക്കം നടക്കുന്നതായി അറിയുന്നു. അതിനെ അതിജീവിച്ച് അങ്ങ് പരാതിയെ പിന്തുണയ്ക്കുമോ? തുടർ നടപടികൾ സ്വീകരിക്കാൻ മുൻകൈ എടുക്കുമോ?
13. സത്യസന്ധമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച വാർത്ത അവതരിപ്പിച്ച ഞാൻ കേസിൽ പ്രതി ആക്കപ്പെട്ടു. അങ്ങേയ്ക്കും കുടുബത്തിനും എന്ന പോലെ എനിക്കും കൂടുംബത്തിനും ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായി. ചരിത്രത്തിൽ ‘കളള വാർത്ത’യുടെ പേറ്റൻറ് ചുമക്കാൻ മനസ് അനുവദിക്കുന്നില്ല. ഉത്തരവാദികൾ പുറത്തുവരട്ടെ സർ. അതിന് അങ്ങ് അങ്ങയാൽ കഴിയുന്ന എന്ത് നടപടി സ്വീകരിക്കും?
14. വളരെ ഏറെ കാര്യങ്ങൾ നേരിട്ട് അറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് ഇന്ന് പലയിടത്തു നിന്നും ജീവന് ഭീഷണി ഉണ്ട്, മന്ത്രി ആകുന്ന അങ്ങ് എനിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുമോ?
സ്‌നേഹത്തോടെ,
നീതി തേടുന്ന ഒരു സാധാരണ മാധ്യമപ്രവർത്തകൻ.