ന്യൂഡൽഹി: ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററി കാര്യ സഹമന്ത്രി വി. മുരളീധരൻ യാത്ര തിരിച്ചു. നവംബർ 11 മുതൽ 15 വരെയാണ് മന്ത്രിയുടെ സന്ദർശനം.
നവംബർ 11 മുതൽ 13 വരെ നീണ്ട് നിൽക്കുന്ന സന്ദർശത്തിനിടെ ഉഗാണ്ടയുടെ വിദേശകാര്യ മന്ത്രി ജനറൽ ജെ ജെ ഒഡോംഗോ ആയും സ്പീക്കർ ജേക്കബ്ബ് ഔലാനിയ ആയും മന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉഗാണ്ടൻ പ്രസിഡന്‍റ് ശ്രീ.യോവേരി കഗുട്ട മുസെവേനിയെയും സന്ദർശിക്കും. വ്യാപാര സമൂഹവുമായും ഇന്ത്യൻ സമൂഹവുമായും സന്ദർശനത്തിനിടെ വിദേശകാര്യ സഹമന്ത്രി സംവദിക്കും.
നവംബർ 14, 15 തിയ്യതികളിലായി നടക്കുന്ന റുവാണ്ടൻ സന്ദർശനത്തിനിടെ പ്രഥമ ഇന്ത്യാ –റുവാണ്ട ജോയിന്‍റ് കമ്മിഷൻ മീറ്റിംഗിൽ ഉഗാണ്ടയുടെ വിദേശകാര്യ , അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. വിൻസെന്‍റ് ബിറൂട്ടക്കൊപ്പം വി.മുരളീധരൻ സഹ അദ്ധ്യക്ഷനാകും. റുവാണ്ടൻ പ്രസിഡന്‍റ് ശ്രീ. പോൾ കഗാമെയെയും മന്ത്രി സന്ദർശിക്കും. ഭാരത സർക്കാരിന്‍റെ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യ- റുവാണ്ട സംരംഭകത്വ വികസന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്യും. കിഗാലിയിലെ വംശഹത്യാ സ്മാരകവും മന്ത്രി സന്ദർശിക്കും.
ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളുമായി ഭാരതത്തിന് ശക്തമായ സൗഹാർദ്ദവും ബന്ധവുമാണുള്ളത്. ഇന്ത്യൻ സമൂഹമാകട്ടെ ഉഭയകക്ഷി സൗഹാർദ്ദം ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലും മാനവ വിഭവശേഷി വികസനം, തൊഴിൽ, നൈപുണ്യ പരിശീലനം എന്നിവ നൽകുന്നതിനൊപ്പം വിവിധ വികസന പദ്ധതികളിലും ഭാരതം പങ്കാളിത്തം വഹിക്കുന്നുണ്ട്. വിദേശകാര്യ സഹമന്ത്രിയുടെ സന്ദർശനം ഈ ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന പ്രത്യാശയിലാണ് ഇരു രാജ്യങ്ങളും.