ന്യൂഡൽഹി: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ആദിവാസി വകുപ്പ് ഉന്നത കുല ജാതർ കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയില്ലെന്ന് സുരേഷ് ഗോപി. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ് എന്നും കേരളം നിലവിളിക്കുകയല്ല വേണ്ടത് എന്നും സുരേഷ് ഗോപി സംസ്ഥാനത്തെ കുറ്റപ്പെടുത്തി.ഡൽഹിയിലെ ഒരു പരുപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയുമാക്കണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ഈ പരിവർത്തനം ഉണ്ടാവണം. ഗോത്രവർഗത്തിന്റെ കാര്യങ്ങൾ ഉന്നതകുലജാതരിൽ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെയെന്നും ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംസാരിക്കുകവെ അദ്ദേഹം പറഞ്ഞു.
”ഒരു ഉന്നതകുലജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബൽ മന്ത്രി ആകണം. ഒരു ട്രൈബൽ മന്ത്രിയാകാൻ ഒരാളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയാക്കണം. 2016ലാണ് ഞാൻ ആദ്യമായി എംപിയായത്. ആ കാലഘട്ടം തൊട്ടു ഞാൻ മോദിജീയോട് ആവശ്യപ്പെടുന്നുണ്ട്, എനിക്ക് സിവിൽ എവിയേഷൻ വേണ്ട. ട്രൈബൽ തരൂ. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണ്. ഒരു ട്രൈബൽ കാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ആൾ ആകില്ല. എന്റെ ആഗ്രഹമാണ്. എന്റെ സ്വപ്‌നമാണ് അത്.
ഈ പരിവർത്തനം ഉണ്ടാവണം നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ. ഉന്നതകുലജാതരിൽ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്രവർഗത്തിന്റെ കാര്യങ്ങൾ. വലിയ വ്യത്യാസമുണ്ടാകും. ഞാൻ അപേക്ഷിച്ചിട്ടുണ്ട് പ്രധാനമന്ത്രിയോട്. പക്ഷേ ഇതിനൊക്ക ചില ചിട്ടവട്ടങ്ങൾ ഉണ്ട്.”- സുരേഷ് ഗോപി പറഞ്ഞു.