ന്യൂഡൽഹി: ഇന്ത്യയിലെ 50 കോടിയോളം മൊബൈൽ ഫോൺ വരിക്കാരുടെ കണക്ഷൻ വിച്ഛേദിക്കപ്പെടാൻ സാധ്യത. നേരത്തെ ആധാറുമായി ബന്ധിപ്പിച്ച കണക്ഷനുകളാണ് ഇപ്പോൾ വിച്ഛേദിക്കാനുള്ള സാധ്യതയേറുന്നത്. കഴിഞ്ഞ മാസത്തെ സുപ്രീം കോടതി വിധിയോടെ ആധാർ ഉപയോഗിച്ചുള്ള കെവൈസി(നോ യുവർ കസ്റ്റമർ)ക്ക് സാധുത നഷ്ടമാകുകയാണ്.
അതുകൊണ്ടുതന്നെ എല്ലാ മൊബൈൽ ഫോൺ വരിക്കാരും വീണ്ടും കെവൈസി എടുക്കണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ ഉടൻ പുറപ്പെടുവിച്ചേക്കും. ഇത്തരത്തിൽ കെവൈസി എടുത്തില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കപ്പെടും. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്സ് കാർഡ്, വൈദ്യുതി ബിൽ, ഗ്യാസ് ബിൽ, പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ച് മൊബൈൽ സിം കാർഡുകൾ ബന്ധിപ്പിക്കണമെന്ന നിർദേശമാകും പുതിയതായി സർക്കാർ പുറപ്പെടുവിക്കുകയെന്ന് അറിയുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ മൊബൈൽ സേവനദാതാക്കലുമായി ചർച്ച നടത്തി.
നേരത്തെ മൊബൈൽ കണക്ഷൻ എടുക്കാൻ ആധാർ നിർബന്ധമാക്കിയിരുന്നു. ആധാർ ഉപയോഗിച്ച് കണക്ഷൻ എടുത്ത കണക്ഷനുകളെല്ലാം പുതിയതായി കെവൈസി ചെയ്യേണ്ടിവരും. ഏതായാലും ഇതുസംബന്ധിച്ച സർക്കാർ നിർദേശത്തിനായി കാത്തിരിക്കുകയാണ് ടെലികോം സേവനദാതാക്കൾ.