
ക്രൈം ഡെസ്‌ക്
ചെങ്ങന്നൂർ: അച്ഛനെ കൊലപ്പെടുത്തിയ ശേഷം ക്രൂരമായ കൊലപാതകം നടത്തിയ ശേഷം ഈ ദൃശ്യങ്ങളെല്ലാം ക്യാമറയിൽ പകർത്തി സൂക്ഷിക്കുകയായിരുന്നു ഷെറിനെന്നു പൊലീസ്. ക്രൂരതയുടെ ദൃശ്യങ്ങൾ വീണ്ടും വീണ്ടും കണ്ട പ്രതി അച്ഛന്റെ മരണം ഉറപ്പിക്കുകയും ചെയ്തു.
അമേരിക്കൻ മലയാളിയായ വാഴാർമംഗലം ഉഴത്തിൽ വീട്ടിൽ ജോയി ജോണിനെ വെടിവച്ചു കൊലപ്പെടുത്തിയ മകൻ ഷെറിനാണ് ഒരു അറപ്പുമില്ലാതെ ക്രൂരതയുടെ അതിഭീകര ദൃശ്യം കണ്ട് ആസ്വദിച്ചത്. കാറിനുള്ളിൽ വച്ചാണ് ഷെറിൻ അച്ഛനു നേരേ നിറയൊഴിച്ചത്. തുടർന്ന് മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചതും ശരീരം വെട്ടിമുറിച്ചതും ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിച്ചതും ടാബിൽ പകർത്തിയതായി ചോദ്യംചെയ്യലിൽ ഷെറിൻ സമ്മതിച്ചു. ഐടി വിദഗ്ധനായ ഷെറിൻ ടാബിൽ അതിസമർഥമായി ഒളിപ്പിച്ചിരിക്കുന്ന ദൃശ്യങ്ങൾ കണ്ടെടുക്കാൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.
അമേരിക്കയിൽ നിന്നു തിരിച്ചെത്തിയ ശേഷം ഇയാൾ കൂടുതൽ കാലം തങ്ങിയത് ബംഗളുരുവിലാണ്. അക്കാലത്തെക്കുറിച്ചും സുഹൃത്തുക്കളെപ്പറ്റിയും അന്വേഷിക്കാൻ എസ്.ഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇന്നലെ അവിടേക്കു തിരിച്ചു. ബംഗളുരുവിൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നും ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കും. ബംഗളുരുവിൽ താമസിച്ചിരുന്ന വിലാസത്തിലാണ് പാസ്‌പോർട്ടെന്നാണ് ഷെറിൻ പോലീസിനോടു പറഞ്ഞത്. അതു കണ്ടെടുക്കാൻ വേണ്ടിക്കൂടിയാണ് പോലീസിന്റെ ബംഗളുരു യാത്ര.
തനിക്ക് ഒരു കാമുകിയുണ്ടെന്നും ഷെറിൻ പോലീസിനോടു പറഞ്ഞു. കാമുകിയെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. അവരെ കണ്ടെത്തി മൊഴിയെടുക്കാൻ പോലീസ് ആലോചിക്കുന്നുണ്ട്. ഷെറിനു കൂടുതൽ പെൺസുഹൃത്തുക്കൾ ഉണ്ടോ എന്നും അന്വേഷിക്കുന്നു. നാളെ വൈകിട്ടു നാലിന് കസ്റ്റഡി കാലാവധി തീരുമെന്നതിനാൽ ഷെറിനെ ബംഗളുരുവിലേക്കു കൊണ്ടുപോയിട്ടില്ല.
ഷെറിൻ മുമ്പ് താമസിച്ച കോട്ടയത്തെ വിവിധ ഹോട്ടലുകളിലും മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലങ്ങളിലുമെത്തി വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. കോടതിയുടെ നിർദേശമനുസരിച്ച് ആശുപത്രിയിലെത്തിച്ച് പരിശോധനയും നടത്തി. നിശ്ചിത സമയത്ത് പഴുതുകളില്ലാത്ത കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. കുറ്റപത്രത്തിന്റെ പകർപ്പിനു വേണ്ടി കോടതിയിൽ നൂറുകണക്കിന് അപേക്ഷകളാണു ലഭിച്ചിരിക്കുന്നത്.