സ്വന്തം ലേഖകൻ
ഡബ്ലിൻ: എല്ലാ വിഭാഗം അധ്യാപകർക്കും തുല്യ വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ അധ്യാപകർ സമരത്തിനൊരുങ്ങുന്നു. നിലവിലെ സാഹചര്യത്തിൽ പുതുതായി നിയമനം ലഭിച്ച അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന സൂചനയാണ് ഇപ്പോൾ അധികൃതർ മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്തെ സ്‌കൂളുകളിലെ ഭൂരിഭാഗം അധ്യാപകരും സമരത്തിൽ പ്‌ങ്കെടുക്കുമെന്നാണ് സൂചന. ഇത്തരത്തിൽ അധ്യാപകർ സമരത്തിലേയ്ക്കു നീങ്ങിയാൽ ശമ്പളം കട്ട് ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ശമ്പള തുല്യത ആവശ്യപ്പെട്ട് രാജ്യത്തെ എഎസ്ടിഐ അംഗങ്ങളായ സെക്കണ്ടറി സ്‌കൂൾ ടീച്ചർമാർ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പുറമെയാണ് വിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അദ്ധ്യാപകർ സമരം ചെയ്യുന്നതോടെ രാജ്യത്തെ പകുതിയോളം സ്‌കൂളുകൾ അടച്ചിടേണ്ടി വരും.
സർക്കാർ ജോലി ലഭിച്ച എല്ലാവർക്കും എന്നെങ്കിലമെല്ലാം ശമ്പളക്കുറവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാർഡ് ബ്രട്ടൻ പറഞ്ഞു. ഇവർക്കെല്ലാം പേ റീസ്റ്റോറേഷൻ നൽകുകയാണെങ്കിൽ 2.3 ബില്ല്യൺ യൂറോയോളം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബർ 7 മുതൽ വിവിധ ദിവസങ്ങളിലായി സമരം നടത്താനാണ് അദ്ധ്യാപകരുടെ തീരുമാനം. ഇവരുടെ സംഘടനയായ എഎസ്ടിഐ, ലാൻഡ്‌സ്ഡൗൺ കരാറിൽ ഇതുവരെ ഒപ്പുവച്ചിട്ടുമില്ല. അതേ സമയം അധ്യാപകരുടെ സമരത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയർന്നിട്ടുണ്ട്.അധ്യാപകർ സമരം ചെയ്യുമ്പോൾ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കളുടെ ജോലിയും മുടങ്ങാൻ സാധ്യതയുണ്ടെന്നതാണ് ഇതിനു കാരണം.