പി.പി ചെറിയാൻ
ഹൂസ്റ്റൺ: മദ്യപിച്ചു വാഹനം ഓടിച്ചതിനു ആറാം തണവയും പിടിക്കപ്പെട്ട ഡ്രൈവർക്കു കോടതി നൽകിയത് 50 വർഷം തടവ്. ഹൂസ്റ്റണിൽ നിന്നുള്ള 45 വയസുകാരൻ റോണി പോൾ ഹോമ്പ്ഗുഡ് ജൂനിയറിനെയാണ് മോൺട് ഗോമറി കോടതി ആഗസ്റ്റ് എട്ടിനു തിങ്കളാഴ്ചയാണ് അൻപതു വർഷത്തേയ്ക്കു ശിക്ഷിച്ചതെന്നു മോണ്ട് ഗോമറി കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് അറിയിച്ചു.
ആറാം തവണ പൊലീസ് പിടിയിലാകുമ്പോൾ റോണിയുടെ ശരീരത്തിലെ ആൾക്കഹോളിന്റെ അളവ് സാധാരണയിൽ നിന്നും മൂന്നിരട്ടി അധികമായിരുന്നു. പൊലീസിൽ നിന്നു രക്ഷപെടുന്നതിനു അമിത വേഗത്തിൽ വാഹനം ഓടിച്ചു മറ്റു രണ്ടു വാഹനങ്ങളെ കൂട്ടി ഇടിച്ചതിനു ശേഷമാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. കോടതിയിൽ കേസു വിചാരണ ആരംഭിക്കുന്നതിനു മുമ്പു പ്രതി കുറ്റ സമ്മതം നടത്തിയതിനാൽ ശിക്ഷ അൻപതു വർഷമായി കുറയ്ക്കുകയായിരുന്നു. ജീവപര്യന്തം വരെ ശിക്ഷലഭിക്കാവുന്ന കുറ്റമാണ് പ്രതിയുടെ പേരിൽ ചാർജ് ചെയ്തിരുന്നത്. 1990 ൽ മദ്യപിച്ചു വാഹനം ഓടിച്ച കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു.
മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നു തുടർച്ചയായി മുന്നറിയിപ്പു നൽകിയിട്ടും ഗൗരവമായി എടുക്കാതെ വീണ്ടും ആവർത്തിക്കപ്പെടുന്നുവെന്നും ഇതിനെതിരെ ബോധവത്കരണം നടത്തുവാൻ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കൾ മുന്നോട്ടു വരേണ്ടതാണ്. അമേരിക്കയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടെ സംഖ്യ അനുദിനം വർധിച്ചു വരുന്നത്. ഇതു മൂലം അനാഥമാകുന്ന കുടുംബങ്ങൾ നിരവധിയാണ്.