
ഡബ്ലിൻ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നാലു മാസത്തോളമായി അടച്ചുപൂട്ടിക്കിടന്നിരുന്ന ഡബ്ലിനിലെ ഇമ്മിഗ്രേഷൻ ഓഫിസ് തുറന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാധാരണക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് നാലു മാസത്തോളമായി ഇമ്മിഗ്രേഷൻ ഓഫിസ് അടച്ചിട്ടത്.
കൊവിഡ് നിയന്ത്രണ വിധേയമായിരിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ഇമ്മിഗ്രേഷൻ ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. നേരത്തെ ഫോട്ടോഗ്രാഫും വിരലടയാളവും രേഖപ്പെടുത്തിയാണ് ഇമ്മിഗ്രേഷൻ ഓഫിസിലെ നടപടികൾ പൂർത്തിയാക്കിയിരുന്നത്. തിങ്കളാഴ്ച മുതൽ ഈ നടപടികൾ ഉണ്ടാകില്ലെന്നാണ് ഇപ്പോൾ പുതിയ ഉത്തരവിൽ പറയുന്നത്.
ലെവൽ അഞ്ച് നിയന്ത്രണങ്ങൾ ആരംഭിച്ച ഡിസംബറിലാണ് ഇമ്മിഗ്രേഷൻ ഓഫിസ് അടച്ചു പൂട്ടിയത്. അന്നു മുതൽ ബുക്ക് ചെയ്ത ആളുകൾക്ക് ഇക്കുറി കൂടുതൽ പരിഗണന നൽകണമെന്ന നിർദേശമാണ് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ലോ റിഫോംസ് ആൻഡ് ഇമ്മിഗ്രേഷൻ ജെയിംസ് ബ്രൗണി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ നേരത്തെ ബുക്ക് ചെയ്ത്, ബുക്കിംങ് ക്യാൻസൽ ചെയ്തിരിക്കുന്ന ആളുകളെ കൂടുതലായി ഇത്തരത്തിൽ പദ്ധതികൾക്കു വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു.
മുൻപ് രജിസ്റ്റർ ചെയ്ത ആളുകളെ രജിസ്‌ട്രേഷൻ വിഭാഗം ജീവനക്കാർ ബന്ധപ്പെട്ട് ഇവരുടെ രജിസ്‌ട്രേഷൻ റീ ഷെഡ്യൂൾ ചെയ്യണമെന്നും ജെയിംസ് ബ്രൗൺ അഭിപ്രായപ്പെടുന്നു.