
സ്വന്തം ലേഖകൻ
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഗൃഹശ്രീ ഭവനനിർമ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി അൻപതു ഭവനങ്ങൾക്ക് തുടക്കമിട്ടു. ചാത്തമംഗലം മൗണ്ട് ഹെർമ്മോൻ അരമനയിൽ നടന്ന ചടങ്ങു് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു.
മതേതരത്വം എന്നത് മതവിരുദ്ധതയോ, ഈശ്വര നിഷേധമോ അല്ലെന്നും മറിച്ചു മതമൂല്യങ്ങളെ അംഗീകരിക്കലും, ആദരിക്കലുമാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. കരുണയുടെ അംശം മനുഷ്യർ മറന്നു പോകുന്ന കാലത്താണ് നാം ജീവിക്കുന്നത്. മത വിശ്വാസം മനുഷ്യനെ നല്ല വ്യക്തികളാക്കുവാൻ സഹായിക്കുന്നതാകണം. അത് രാജ്യപുരോഗതിക്ക് കാരണമാകുമെന്നും ജസ്റ്റിസ് ഓർമ്മിപ്പിച്ചു.
മലബാർ ഭദ്രാസന മെത്രാപോലീത്ത അഭി. ഡോ സഖറിയ മാർ തേയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. 45 ഗുണഭോക്താക്കൾക്ക് 50 ലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്തു.
നിലമ്പൂർചക്കാലക്കൂത്ത് കേരള മഹിളാ സാമൂഹ്യ പഠന ഹോസ്റ്റൽ അന്തേവാസികൾ, എം ഇ എസ് കോളേജ് എം കോം വിദ്യാർഥി എം മകേഷ് എന്നിവർക്ക് കമ്പ്യൂട്ടറുകളും പഠന ഉപകരണങ്ങളും നൽകി. ഫാ.വി എം തോമസ് ഫാ. ഗീവർഗ്ഗീസ് ജോർജ്ജ്, ഫാ. ബോബി പീറ്റർ ഫാ. വർഗീസ് പുതുകുന്നേൽ, ഫാ. കെ എ അലക്‌സ്, ഫാ. കെ ബേബി, ഫാ.മാത്യുസ് വാഴക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.