പി.പി ചെറിയാൻ
അലബാമ: അലബാമ പെൽസിറ്റി വില്യംസ് ഇന്റർമീഡിയേറ്റ് സ്‌കൂളിലെ വാർഷികത്തോടനുബന്ധിച്ചു നടത്തപ്പെട്ട വടംവലി മത്സരത്തിനിടയിൽ പതിമൂന്നു വയസുള്ള മാഡിസൺ കുഴഞ്ഞുവീണു മരിച്ചു.
കഴിഞ്ഞ വാരാന്ത്യമാണ് ദുഖകരമായ സംഭവം നടന്നത്. കുഴഞ്ഞു വീണ മാഡിസണെ സിപിആർ നൽകിയെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച മാഡിസൺ മരണമടഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.
കഠിനമായ ചൂടിൽ നടന്ന മത്സരത്തിനിടെ കുട്ടികൾക്കു കുടിക്കാനാവശ്യമായ വെള്ളം സ്‌കൂൾ അധികൃതർ നൽകിയിട്ടില്ലെന്നു മാഡിസന്റെ മാതാവ് ലെസ് ലി വെന്റ് വർത്ത് പറഞ്ഞു. ദാഹജലം ആവശ്യമുള്ളവർ റെസ്റ്റ്‌റൂമിൽ ചെന്ന് വെള്ളം കുടിക്കുകയോ, പുറത്തു ഒന്നര ഡോളറിന്റെ ബോട്ടിൽ വാട്ടർ വാങ്ങുകയോ ചെയ്യണമെന്നു സ്‌കൂൾ അധികൃതർ പറഞ്ഞതായി മാതാവ് ആരോപിച്ചു.
മക്കൾക്കു ആരോഗ്യപരമായ ഒരു പ്രശ്‌നവും മാഡിസണു ഉണ്ടായിരുന്നില്ലെന്നും മാതാവ് പറഞ്ഞു. വടംവലി മത്സരത്തിനിടെ തലചുറ്റലും തലവേദനയും മാഡിസനുണ്ടായിരുന്നതായി സ്‌കൂൾ അധികൃതർ അറിയിച്ചു. മാത്രമല്ല ആവശ്യമുള്ള വെള്ളം കരുതിയിരുന്നതായും അവർ പറഞ്ഞു. പുറത്തുള്ള അതികഠിനമായ ചൂട് ഒരു പക്ഷേ, മരണകാരണമായതാവാം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണത്തിനു ശേഷം മാത്രമേ യഥാർഥ കാറണം കണ്ടു പിടിക്കാൻ കഴിയുകയുള്ളൂവെന്നും പൊലീസ് അധികൃതർ അറിയിച്ചു.