പി.പി ചെറിയാൻ
ന്യൂയോർക്ക്: ന്യൂജേഴ്‌സി ഹക്കൻസാക്ക് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ സിക്ക വൈറസുമായി ആദ്യ കുഞ്ഞിനു ജന്മം നൽകിയതായി ഡോക്ടർമാർ ഇന്നു വെളിപ്പെടുത്തി. തലച്ചോറിനകത്ത് ഉണ്ടാകുന്ന മൈക്രോസെഫലി എന്ന രോഗലക്ഷണങ്ങൾ സിക്ക വൈറസുമായി ബന്ധപ്പെട്ടതാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. ന്യൂയോർക്ക് ട്രൈസ്‌റ്റേറ്റിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മുപ്പത്തി ഒന്ന് വയസുള്ള പ്രായമുള്ള മാതാവിന്റെ സിക്ക് വൈറസ് രോഗം ഗുരുതരമായതിനെ തുടർന്നു വെള്ളിയാഴ്ചയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ചത്. ഗർഭിണിയായ മാതാവ് ഇന്നു കുഞ്ഞിനു ജന്മം നൽകുകയായിരുന്നു. വിദേശ യാത്ര കഴിഞ്ഞു തിരിച്ചെത്തിയതായിരുന്നു മാതാവെന്നും അമേരിക്കയിൽ എത്തുന്നതു വരെ കാര്യമായ രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു.
സിക്ക വൈറസ് വ്യാപകമാകുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അമേരിക്കയിൽ ഇതുവരെ 591 പേരിൽ സിക്ക വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പനി, സന്ധിവേതന, ചുവപ്പുകണ്ണ്, റാഷ് എന്നിവയാണ് രോഗ ലക്ഷണങ്ങൾ, ഈ രോഗ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ചികിത്സ തടണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.