പി.പി ചെറിയാൻ
കാലിഫോർണിയ: ഇന്ത്യൻ വംശജയും അറ്റോർണി ജനറലുമായ കമല ഹാരിസ് യുഎസ് സെനറ്റിലേയ്ക്കു ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കും. മെയ് ഏഴിനു നടന്ന പ്രൈമറയിൽ പ്രധാന എതിരാളിയായ ലൊറിറ്റ സാഞ്ചസിനേക്കാൾ വളരെ മുന്നിലാണ് കമല ഹാരിസ്.
യുഎസ് സെനറ്റർ ബാർബറാ ബോക്‌റുടെ സീറ്റിലേയ്ക്കാണ് മത്സരം നടക്കുന്നത്. റിപബ്ലിക്കൻ സ്ഥാനാർഥിത്വം ഡഫ് ഡൺഡിഹിമിനാണ്. 34 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. കാലിഫോർണിയൻ ഗവർണർ ജെറി ബ്രൗണിന്റെ പിൻതുണ കമലയ്ക്കായിരുന്നു.
സ്റ്റേറ്റ് അറ്റോർണി ജനറലായി കഴിവു തെളിയിച്ച കമല ഇമ്മിഗ്രേഷൻ നടപടികൾ പരിഷ്‌കരിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ചെന്നൈയിൽ നിന്നും അമേരിക്കയിലേയ്ക്കു കുടിയേറിയ ഡോ.ശ്യാമളാ ഗോപാലന്റെയും – ഡൊണാൾഡ് ഹാരിസ് ദമ്പതികളുടെയും മകളാണ് കമല ഹാരിസ്. കാലിഫോർണിയയിലെ ആദ്യ ഏഷ്യൻ അമേരിക്കൻ അറ്റോർണി ജനറൽ കൂടിയാണ് കമല. കമലയുടെ വിജയത്തിനായി പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു.