സ്വതന്ത്രനെ സ്വാധീനിക്കാന്‍ ഒരു കോടി വാഗ്ദാനം ചെയ്തെന്ന് പി. ജയരാജന്‍.കെ.സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സിപിഎം

കണ്ണൂര്‍:കണ്ണൂരിലെ തോല്‍വിയിലും കോര്‍പ്പറേഷന്‍ നഷ്ടപ്പെട്ടതിലും വിമത വിഷയത്തിലും ഗ്രൂപ്പ് പോര്‍ തുടരുന്നതിനിടെ കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഗുരുതരമായ ആരോപണങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കണ്ണൂര്‍ കോര്‍പറേഷനിലെ ഐഎന്‍എല്‍ സ്വതന്ത്രനായ കൗണ്‍സിലര്‍ അഷ്റഫിനെ സ്വാധീനിക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു കൊണ്ടു കെ.സുധാകരന്റെ ഒരു കങ്കാണി ഫോണ്‍ ചെയ്തുവെന്ന് ആരോപിച്ച പി.ജയരാജന്‍, കുതിരക്കച്ചവടം നടത്തുന്നതു സുധാകരനാണെന്നും കെഎസ്‌യു വിമതനായി മല്‍സരിച്ച സുധാകരനു പി.കെ.രാഗേഷിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യാന്‍ അര്‍ഹതയില്ലെന്നും പറഞ്ഞു.
‘മേയര്‍ തിരഞ്ഞെടുപ്പിനു മുന്‍പ്, 50 ലക്ഷം രൂപ നാളെയും ബാക്കി വോട്ടെടുപ്പിനു ശേഷവും നല്‍കാമെന്നു സുധാകരന്റെ ഒരു കങ്കാണി കൗണ്‍സിലര്‍ അഷ്റഫിനോടു ഫോണില്‍ പറയുന്നതു ഞാനും എം.പ്രകാശനും കേട്ടതാണ്. ഇതു സംബന്ധിച്ച പരാതി എസ്പിയുടെ മുന്നിലുണ്ട്. സുധാകരന്റെ ബെനാമിയെ മേയര്‍ ആക്കാന്‍ കച്ചകെട്ടിയിറക്കി. നഗരസഭാ ഭരണം നേടി അഴിമതിയും തട്ടിപ്പും നടത്തുകയായിരുന്നു സുധാകരന്റെ ലക്ഷ്യം. ‌
സിപിഎമ്മല്ല, മേയര്‍ സ്ഥാനത്തിനു വേണ്ടി കുതിരക്കച്ചവടം നടത്തിയതു സുധാകരനാണെന്നു വി.എം.സുധീരന്‍ മനസ്സിലാക്കണം. രാഗേഷുമായി ഒരു ചര്‍ച്ചയും സിപിഎം നടത്തിയിട്ടില്ല. കോണ്‍ഗ്രസ് വിട്ടു ജനതാപാര്‍ട്ടിയില്‍ പോയയാളാണു സുധാകരന്‍. കണ്ണൂര്‍ അസംബ്ലി മണ്ഡലത്തില്‍ ജയിക്കുമെന്ന കെ.സുധാകരന്റെ അവകാശവാദം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. – പി.ജയരാജന്‍ പറഞ്ഞു.

Top