അയോഗ്യത വരും മുന്‍പ് പി.സി ജോര്‍ജിന്റെ രാജി; മാണിക്കെതിരെ ഒളിയമ്പുമായി എംഎല്‍എ സ്ഥാനം രാജി വച്ചു

കോട്ടയം: കേരള കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന പി.സി ജോര്‍ജ്, സ്പീക്കറുടെ അയോഗ്യതാ തീരുമാനം വരും മുന്‍പ് എംഎല്‍എ സ്ഥാനം രാജിവച്ചു. ബാര്‍ കോഴക്കേസില്‍ മന്ത്രി മാണി രാജിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായതിനിടെയാണ് ഇപ്പോള്‍ പി.സി ജോര്‍ജ് രാജി വച്ചിരിക്കുന്നത്.
കോട്ടയം പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നിയമസഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറുമെന്ന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോര്‍ജ് പറഞ്ഞു. വരുന്ന നിയമസഭാ സമ്മേളനത്തിന് മുന്‍പ് എം.എല്‍.എ. സ്ഥാനം രാജിവയ്ക്കുമെന്ന് ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാജിവയ്ക്കാതെ മന്ത്രിസ്ഥാനത്ത് തുടരുന്ന കെ.എം.മാണിക്ക് മാതൃകയാകട്ടെ എന്നു കരുതിയാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.എം. മാണി മാത്രമല്ല, ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആവശ്യമായ സമയത്ത് തന്നെയാണ് ഞാന്‍ രാജിവയ്ക്കുന്നത്. കെ.എം. മാണി ഇപ്പോള്‍ പൊറാട്ട്‌നാടകം കളിക്കുകയാണ്. അതുകൊണ്ട് ഒരു കാര്യവുമില്ല. മാണിക്ക് രാജിവയ്‌ക്കേണ്ടിവരും. രാജിവച്ചാല്‍ ഒരു എം.എല്‍.എ. പോലും മാണിയുടെ കൂടെ പോവില്ല. മാണിയും മകന്‍ ജോസ് കെ.മാണിയും ഭാര്യയും മാത്രം ഒന്നിച്ചിരുന്ന് കരയേണ്ടിവരും.
നിര്‍മമന് മുന്നില്‍ ദൈവം നിര്‍മമനും അക്രമിക്ക് മുന്നില്‍ ദൈവം അക്രമിയുമാകുമെന്ന ബൈബിള്‍ വചനം പോലെയാണ് മാണിയുടെ ഗതി. ഞാന്‍ നിര്‍മമനായത് കൊണ്ട് എനിക്ക് കോടതിയില്‍ നിന്ന് അനുകൂല വിധിയാണ് ലഭിക്കുന്നത്. അക്രമിയായതുകൊണ്ടാണ് മാണിക്ക് തിരിച്ചടി നേരിടുന്നത്.
അഴിമതിക്കെതിരായ പോരാട്ടമാണ് എന്റെ കര്‍ത്തവ്യം. മാണിയുടേത് അഴിമതിക്കാരുടെ കൈയില്‍ നിന്ന് പണം വാങ്ങുകയും. ഭഗവദ്ഗീതയില്‍ പറയുന്ന് നീ കര്‍മം ചെയ്യൂ. ഫലം ഞാന്‍ തരും എന്നാണ്. മാണിക്ക് ഇപ്പോള്‍ ലഭിച്ചത് കൈക്കൂലി വാങ്ങിയതിന്റെ ഫലമാണ്.
ബാര്‍ കോഴക്കേസില്‍ മാണി ഒറ്റയ്ക്കല്ല പണം വാങ്ങിയത്. പതിനൊന്ന് കോടി രൂപ പിരിച്ചുവെന്നാണ് ബാര്‍ ഉടമയായ ഉണ്ണി എന്നോട് പറഞ്ഞത്. ഇതില്‍ ഒരു കോടി മാണിക്ക് കൊടുത്തുവെന്ന് പറഞ്ഞു. ബാക്കി തുക മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയപ്പോള്‍ അദ്ദേഹം അത് വേണ്ടെന്ന് പറഞ്ഞു. ഈ തുക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ.ബാബുവിനുമാണ് കിട്ടിയത്. അതുകൊണ്ട് മാണി മാത്രമല്ല, ഉമ്മന്‍ചാണ്ടി രാജിവച്ച് പുതിയ ജനവിധി തേടുകയാണ് വേണ്ടത്‌ജോര്‍ജ് പറഞ്ഞു.
മാണിക്കെതിരായ കോടതിവിധിക്ക് പിന്നില്‍ താനാണെന്ന് കേരള കോണ്‍ഗ്രസിന്റെ ആരോപണം പി.സി.ജോര്‍ജ് തള്ളി. ജഡ്ജി കമാല്‍പാഷ അങ്ങനെ ആര്‍ക്കെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളല്ലെന്നും ജോര്‍ജ് പറഞ്ഞു.

Top