
നാടിനെ നടുക്കിയ പിണറായി കൂട്ടക്കൊലപാതകത്തിൽ ആത്മഹത്യ ചെയ്ത സൗമ്യക്ക് പുറമേ മറ്റു പലർക്കും പങ്കുള്ളതായി ആരോപണം. സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരുമാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്‌ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. സൗമ്യക്കെതിരെയുള്ള മൂന്ന് കുറ്റപത്രങ്ങളും ടൗണ്‍ പോലീസ് ഇന്ന് വീണ്ടും കോടതിയില്‍ സമര്‍പ്പിക്കും.
കേസിലെ കോള്‍ഡാറ്റ റെക്കോര്‍ഡും മൂന്നു കേസുകളിലേയും എഫ്‌ഐആറിന്‍റെ സര്‍ട്ടിഫൈഡ് കോപ്പികളും ഉള്‍പ്പെടെ ടൗണ്‍ സിഐ എം.പി ആസാദ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. വേണ്ടത്ര രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് സമര്‍പ്പിച്ച മൂന്ന് കുറ്റപത്രങ്ങളും തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ മടക്കിയിരുന്നു.പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല,പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രങ്ങളാണ് വേണ്ടത്ര രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി മടക്കിയിരുന്നത്.
വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുകയും സൗമ്യയുടെ മരണ സര്‍ട്ടഫിക്കറ്റ് അധികൃതര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്യുന്നതോടെ കൂട്ടക്കൊലക്കേസിലെ നടപടി ക്രമങ്ങള്‍ കോടതി അവസാനിപ്പിക്കും. റിമാൻഡിൽ കഴിഞ്ഞിരുന്ന സൗമ്യ കണ്ണൂര്‍ വനിതാ ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.സൗമ്യ ജീവനൊടുക്കുന്നതിന് ഒരാഴ്ച മുമ്പാണ് മൂന്ന് കുറ്റപത്രങ്ങളും കോടതി മടക്കിയത്.