
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അതി രൂക്ഷ വിമർശനം. സംസ്ഥാന സർക്കാർ ചെയ്യുന്നതെല്ലാം പാർട്ടി ബാധ്യതയാകുന്നതായി ആരോപിച്ച ഒരു സംസ്ഥാന കമ്മിറ്റി അംഗം മുഖ്യമന്ത്രി പിണറായി വിജയനു കണ്ടക ശനിയാണെന്നും കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണനെ മാറ്റി നിർത്തുന്ന കാര്യം സംസ്ഥാന സമ്മേളനത്തിൽ ചർച്ചയ്ക്കു വരുമെന്നാണ് സൂചന.
പാർട്ടി സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സമ്മേനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്. സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഗുണം പാർട്ടിക്കു ലഭിക്കുന്നില്ലെന്നാണ് പ്രധാനമായും വിമർശനം ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനു കണ്ടക ശനിയാണെന്നും അതുകൊണ്ടാണ് സർക്കാർ എന്ത് നല്ല കാര്യം ചെയ്താലും ഇതെല്ലാം തിരിച്ചടിയായി വരുന്നതെന്നും ഈ പ്രതിനിധി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരായി ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കി. ദേശീയ തലത്തിൽ തന്നെ ബിജെപി ഇത് ഏറ്റെടുത്തിട്ടുണ്ട്. ഇതെല്ലാം പാർട്ടിയെ കൂടുതൽ ദുർബലമാക്കുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തിൽ കൊടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറി നിൽക്കുന്നത് സംസ്ഥാന സമ്മേളനം ചർച്ച ചെയ്യണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നിട്ടുണ്ട്.